ഇതെന്ത് കോപ്രായം; സുരേഷ് ഗോപിയോട് വി. ശിവൻകുട്ടി

സുരേഷ് ഗോപി എംപിക്കെതിരെ മുന്‍ എംഎൽഎയും സിപിഎം നേതാവുമായ വി. ശിവൻകുട്ടി. രാഷ്ട്രീയ കൊലപാതകത്തിൽ മരണമടഞ്ഞ കോളജ് വിദ്യാർഥി അഭിമന്യുവിന്റെ വീട്ടിൽ സുരേഷ് ഗോപി എത്തിയിരുന്നു. സന്ദർശനവുമായി ബന്ധപ്പെട്ട് അവിടെയുള്ള നാട്ടുകാർക്കൊപ്പം സെൽഫി എടുക്കുന്ന ചില ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ടാണ് ശിവൻകുട്ടിയുടെ വിമർശനം.

ശിവൻകുട്ടിയുടെ കുറിപ്പ് വായിക്കാം–

‘ഇതെന്ത് രാഷ്ട്രീയ പ്രവർത്തനമാണ് ഹേ.

ഒരു നാടാകെ മുസ്ലിം വർഗ്ഗീയവാദികൾ കൊന്നെറിഞ്ഞ അഭിമന്യുവിനെ ഓർത്ത്‌ വിലപിക്കുകയാണ്.ഓരോ ദിവസം കഴിയുംതോറും അഭിമന്യുവിന്റെ രക്തസാക്ഷിത്വം നൽകിയ ആഘാതം താങ്ങാനാകാതെ പലരും പൊട്ടിക്കരയുന്ന കാഴ്ചകൾ നവമാധ്യമങ്ങൾ,മാധ്യമങ്ങൾ മുതലായവയിൽ കാണുകയാണ്.

അപ്പോഴാണ് ബിജെപി നേതാവും, രാജ്യസഭാ അംഗവുമായ ശ്രീ സുരേഷ്‌ഗോപിയുടെ  ഇത്തരം കോപ്രായങ്ങൾ കാണാനിടയായത്. എങ്ങനെയാണ് ഇങ്ങനെ പൊട്ടിച്ചിരിക്കാൻ നിങ്ങൾക്ക് കഴിയുന്നത്. സെൽഫി എടുക്കാൻ കഴിയുന്ന തരത്തിലേക്ക് നിങ്ങളുടെ മാനസികാവസ്ഥ താഴേക്കു പോയത് താങ്കൾ BJP അംഗമായതിന് ശേഷമാകും എന്നാണ് ഞാൻ കരുതുന്നത്.

എന്ത് കൊണ്ടെന്നാൽ അത്രയേറെ ജീർണ്ണമായ രാഷ്ട്രീയമാണ് ബിജെപി രാജ്യത്ത് ഉയർത്തുന്നത്.അതിലെ അംഗമായ താങ്കളിൽ നിന്ന് ഇതിൽ കൂടുതലൊന്നും ഈ നാട് പ്രതീക്ഷിക്കുന്നില്ല. ജനങ്ങൾ പ്രതികരിക്കും മുൻപ് അവിടം വിട്ടാൽ നിങ്ങൾക്ക് നല്ലത്.ഇത്രയേറെ അധപതിച്ച രാഷ്ട്രീയം നല്ലതല്ല ഒരാൾക്കും.’