Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്രത്തിന്റെ ‘കർണനു’ വേണ്ടി കൂറ്റൻ മണി; പൂജ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ

karnan-vikram

തമിഴ് നടൻ വിക്രം നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘മഹാവീർ കർണനു'വേണ്ടി ഒരുക്കുന്ന 30 അടി ഉയരമുള്ള രഥത്തിൽ ഉപയോഗിക്കുന്ന കൂറ്റൻ മണി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുനടയിൽ പൂജിച്ച ശേഷം ഹൈദരാബാദിലേക്ക് കൊണ്ടു പോയി.  ആർ.എസ്.വിമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മുഖ്യദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് 4 നില പൊക്കമുള്ള ഈ കൂറ്റൻ രഥത്തിലാണ്. ഇതിൽ 1,001 മണികളാണുണ്ടാവുക.

karnan-vikram-5

ഇതിലെ പ്രധാന മണിയാണ് ഇന്നലെ തലസ്ഥാനത്ത് പൂജിച്ചത്. 2 അടി ഉയരവും 30 കിലോ ഭാരവുമുണ്ട്. ഇതിന്റെ ഫൈബർ പതിപ്പുകളായിരിക്കും ബാക്കിയുള്ളവ. കുംഭകോണത്താണ് മണി നിർമിച്ചത്. ഹൈദരാബാദിലെ റാമോജി റാവോ ഫിലിം സിറ്റിയിലാണ് കർണൻ സിനിമയ്ക്കുള്ള സെറ്റ് തയാറാക്കുന്നത്. 

karnan-vikram-6

40 പേരടങ്ങിയ സംഘത്തിനാണ് ചുമതല. ഇന്നലെ  പണികൾ ആരംഭിച്ചു. മണിക്കു പുറമേ വെങ്കലത്തിൽ തീർത്ത കൂറ്റൻ സിംഹവും രഥത്തിലുണ്ടാകും. നൂറുകണക്കിന് ആളുകൾക്ക് കയറി നിൽക്കാവുന്ന തരത്തിലാണ് രഥത്തിന്റെ രൂപകൽപന.

karnan-vikram-3

ക്ഷേത്ര തന്ത്രി ഗോശാലാ വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് പൂജകൾ നടന്നത്. സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, നടൻമാരായ സുരേഷ് ഗോപി, ഇന്ദ്രൻസ്, തിരക്കഥാകൃത്ത് ബി.ജയമോഹൻ എന്നിവർ ചേർന്ന് സ്വീകരിച്ച മണി സംവിധായകൻ ആർ.എസ് വിമലിന് കൈമാറി.  പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വി.രതീശൻ, സി.ആനന്ദകുമാർ, എസ്.പി ദീപക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

karnan-vikram-1

പൃഥ്വിരാജിനെ നായകനാക്കി മൂന്നുവർഷം മുമ്പ് പ്രഖ്യാപിച്ച പ്രോജക്ട് ആണ് കർണൻ. പിന്നീട് നിർമാതാവും നായകനും പിന്മാറിയതോടെ സിനിമ മുടങ്ങിയെന്ന് ഏവരും കരുതി. എന്നാൽ മലയാളസിനിമാലോകത്തെ തന്നെ ഞെട്ടിച്ചായിരുന്നു വിമലിന്റെ ആ പ്രഖ്യാപനം.

karnan-vikram-4

വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കർണൻ ഒരുക്കുന്നുവെന്നായിരുന്നു വിമല്‍ പ്രഖ്യാപിച്ചത്. ഏറ്റവും മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയുടെ മറ്റുജോലികൾ പുരോഗമിക്കുകയാണ്. ന്യൂയോർക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിർമിക്കുന്നത്. 300 കോടിയാണ് ബജറ്റ്. 32 ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും.