വൈശാലിയിലെ ഋഷ്യശൃംഗൻ ഇവിടെയുണ്ട് !

യാഗം ചെയ്ത് അംഗരാജ്യത്ത് മഴ പെയ്യിച്ച ഋഷ്യശൃംഗൻ വേദിയിൽ. ഗുഹയിലും താഴ്‍വരയിലൂടെയും നടന്ന് മുനികുമാരനും വൈശാലിയും ഒന്നിച്ചുപാടിയ ഹിറ്റ് ഗാനം നായകനടന്‍റെ ശബ്ദത്തിൽ. ഋഷ്യശൃംഗന് ശബ്ദം നല്‍കിയ ഗായകനും നടനുമായ കൃഷ്ണന്ദ്രനും വൈശാലിയുടെ സംവിധായകൻ ഭരതന്‍റെ ഭാര്യയും നടിയുമായ കെപിഎസി ലളിതയും ഒപ്പം വേദിയിൽ. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നിന്‍റെ വേദിയാണ് അപൂർവ സംഗമത്തിന് അരങ്ങൊരുക്കിയത്. വൈശാലി പുറത്തിറങ്ങിയ 30–ാം വർഷത്തിലായിരുന്നു ഈ കൂടിച്ചേരൽ.

‘22–ാമത്തെ വയസിലാണ് വൈശാലിയിൽ അഭിനയിച്ചത്. ആദ്യസിനിമയായിരുന്നു. പിന്നീട് ‍‍‍കുറച്ചുകാലം ഡൽഹിയിൽ ബിസിനസുകാരന്‍റെ റോളിൽ. വീണ്ടും ബോംബെയിലെത്തി‍. കുറച്ചു സീരിയലുകൾ ചെയ്തു..’, സഞ്ജയ് മിത്ര പറഞ്ഞു.

വൈശാലിയിലേക്ക്

''ചിത്രത്തിലെ നായകനായി ആദ്യം വിനീതിനെയാണ് തീരുമാനിച്ചിരുന്നത്. എന്നാൽ വിനീത് അപ്പോൾ മറ്റു ചില ചിത്രങ്ങളുടെ തിരക്കിലായിരുന്നു. ഭരതൻ തന്നെ തേടിയ എത്തിയ കഥ പറഞ്ഞത് സഞ്ജയ് തന്നെയാണ്:

''ബോംബെയിൽ മോഡലിങ്ങ് ചെയ്തു കൊണ്ടിരുന്ന സമയമാണ്. ഞാന്‍ ലൈഫ് ബോയ് സോപ്പിന്‍റെ പരസ്യത്തിൽ അഭിനയിച്ചതു കണ്ടാണ് ഭരതൻ സാർ തേടിയെത്തിയത്. ബോംബെയിലെത്തിയ അദ്ദേഹം എന്നെ ഹോട്ടല്‍ റൂമിലേക്ക് വിളിപ്പിച്ചു. എത്ര വയസായെന്നു ചോദിച്ചു. 22 വയസായെന്നു പറഞ്ഞു. അതിലും ചെറുപ്പക്കാരായവരെയാണ് അദ്ദേഹം തേടുന്നതെന്നു പറഞ്ഞു. പിന്നെ എന്നോട് ഷര്‍ട്ട് ഊരാൻ പറഞ്ഞു. എനിക്കൊന്നും മനസിലായില്ല. നല്ല ശരീരവും ആകാരഭംഗിയുമുള്ളവരെയാണ് അദ്ദേഹം സിനിമക്കു വേണ്ടി തേടുന്നതെന്ന് പറഞ്ഞു. അന്ന് എനിക്ക് കഥാപാത്രത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു''.

''സിനിമയുടെ ചീത്രീകരണസമയത്ത് ശരിക്കും മഴ പെയ്തിരുന്നു. ഞാനിങ്ങോട്ട് വരുമ്പോഴും മഴയുണ്ട്. ഋഷ്യശൃംഗൻ എത്തിയെന്ന് അപ്പോഴെനിക്ക് മനസിലായി'', കെപിഎസി ലളിത പറഞ്ഞപ്പോൾ സദസിൽ കൂട്ടച്ചിരി.

വൈശാലിയിലെ നായിക സുപർണയെ ആണ് സഞ്ജയ് ആദ്യം വിവാഹം ചെയ്തത്. 2007 ൽ ഇവർ വിവാഹമോചിതരായി. രണ്ട് കുട്ടികളും ഡൽഹിയില്‍ സുപർണയോടൊപ്പമാണ് താമസം. ഇരുവരും വീണ്ടും വേറെ വിവാഹം ചെയ്തു. അതെക്കുറിച്ചും സഞ്ജയ് മനസ്സുതുറന്നു.

ഞങ്ങള്‍ തമ്മില്‍ പൊരുത്തപ്പെട്ട് പോകില്ലെന്ന് മനസിലാക്കി. അതോടെ വേര്‍പിരിയാന്‍ തീരുമാനിച്ചു. പ്രണയം പോലെ മനോഹരമാകില്ല അതുകഴിഞ്ഞുള്ള ജീവിതമെന്ന തിരിച്ചറിവാണ് ഇപ്പോഴുള്ളതെന്നും സഞ്ജയ് പറയുന്നു.

10 വര്‍ഷത്തോളം അമേരിക്കയിലായിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുമായി മുന്നേറുന്നതിനിടയിലാണ് തരുണയെ കണ്ടെത്തിയത്. തനിക്കൊപ്പമുള്ളവരുടെയെല്ലാം പേരില്‍ ‘ണ’ ഉണ്ടല്ലോയെന്ന് പറഞ്ഞ് ഡാഡി തന്നെ കളിയാക്കിയിരുന്നുവെന്ന് താരം പറയുന്നു. താന്‍ മാത്രമല്ല സുപര്‍ണ്ണയും പുനര്‍വിവാഹിതയായിരുന്നുവെന്നും മക്കള്‍ അവര്‍ക്കൊപ്പമാണ് കഴിയുന്നതെന്നും സഞ്ജയ് പറഞ്ഞു.

സിനിമയുടെ ഓർമകൾ പങ്കുവയ്ക്കുന്നതിന്റെ ഇടയ്ക്ക് റിമി, വൈശാലി നായിക സുപർണയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. അപകടത്തെതുടർന്ന് വിശ്രമത്തിലായതിനാലാണ് എത്താൻ സാധിക്കാത്തതെന്ന് സുപർണ്ണ പറഞ്ഞു. സഞ്ജയിയോട് സുപർണ്ണ മുൻകാമുകിയായിരുന്നില്ലേ? വിശേഷങ്ങൾ പങ്കുവെയ്ക്കുന്നില്ലേ? എന്ന് റിമി ചോദിച്ചപ്പോൾ മുൻകാമുകിയായിരുന്നു. പിന്നെ മുൻഭാര്യയായെന്ന് സുപർണ മറുപടിയായി പറഞ്ഞു. പക്ഷെ ഇപ്പോഴും അദ്ദേഹത്തിന്റെ കുട്ടികളുടെ അമ്മയാണെന്നും സുപർണ്ണ പറഞ്ഞു. വിവാഹമോചനത്തിന് ശേഷവും നിങ്ങൾ നല്ല സുഹൃത്തുക്കളായി തുടരുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്ന് റിമിയും പറഞ്ഞു.