Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കലി'യടങ്ങാതെ കുടിലിനു ചുറ്റും ഓടുന്ന ഒടിയൻ, ഒടി മറയാൻ പിള്ള തൈലം

t-murali-odiyan ടി. മുരളി വരച്ച ഒടിയൻ ചിത്രം

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവുമായി മോഹൻലാലിന്റെ ‘ഒടിയൻ’ റിലീസിനെത്തുകയാണ്.  ആരാണ് ഒടിയൻ? ഐതിഹ്യവും ചരിത്രവും കൂടിക്കലർന്ന ഒരു കഥാപാത്രമാണ് ഒടിയൻ. അതുകൊണ്ടുതന്നെ, കേട്ട കഥകളിൽനിന്നു യാഥാർഥ്യത്തെ വേർതിരിച്ചെടുക്കാനാവാതെ നാം കുഴയും: രാത്രിയിരുട്ടിൽ ഒടിയൻ ഒരു പാതിയിൽ മനുഷ്യൻ, മറുപാതിയിൽ മൃഗം. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകർമം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ട്.

എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ലെങ്കിലും ഒടിയന്മാരെക്കുറിച്ച് പലരും പറഞ്ഞു തുടങ്ങുന്നത് ഭയത്തോടെയാകും. ഇപ്പോഴിതാ ഒടിയനെക്കുറിച്ച് ചിത്രകാരനായ ടി. മുരളി എഴുതിയ കുറിപ്പും അദ്ദേഹം വരച്ച ചിത്രവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. നാടോടി കഥകളിലൂടെ കേട്ടു പതിഞ്ഞ വിവരങ്ങളാണ് അദ്ദേഹം പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്.

ചിത്രകാരൻ ടി. മുരളിയുടെ കുറിപ്പ് വായിക്കാം–

"ഒടിയന്‍" 

ഒടിയൻമാർ രാത്രി കാലങ്ങളിലെ പേടി സ്വപ്നമായിരുന്ന ഒരു ഇരുണ്ട കാലം തെക്കൻ മലബാറിൽ ഏതാണ്ട് 80 വർഷം മുമ്പുവരെ നിലനിന്നിരുന്നു. മാന്ത്രികതയിലും അനുഷ്ഠാന- ആചാരങ്ങളിലുമായി തളയ്ക്കപ്പെട്ട നിലയിലുള്ള ഒറ്റപ്പെട്ട കൊലപാതകങ്ങൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സവര്‍ണ പൗരോഹിത്യ താല്‍പ്പര്യത്താല്‍ സ്ഥാപിതമായ ഒരു അനുഷ്ഠാന ദുരാചാരമായിരുന്നു ഒടിമറിയൽ.

ഒടി മറയുക എന്നാൽ വേഷം മാറുക എന്നർത്ഥം. നേരം ഇരുട്ടിയാൽ അനുഷ്ഠാനപരമായ ചില പൂജകൾക്കു ശേഷം ഒടിമറയാൻ തയ്യാറാകുന്ന വ്യക്തി പൂർണ നഗ്നനായി ചെവികളിൽ പിള്ള തൈലം/പിണ്ണതൈലം എന്നൊരു മാന്ത്രിക എണ്ണ പുരട്ടുന്നതോടെ ആഗ്രഹിക്കുന്ന ഏതെങ്കിലും മൃഗരൂപം പ്രാപിക്കുകയോ അല്ലെങ്കിൽ അദൃശ്യനാകുകയോ ചെയ്യുമെന്നാണ് വിശ്വാസം. (പൊതു വഴികളില്‍ വൈദ്യുതി വിളക്കുകള്‍ അപൂര്‍വമായിരുന്ന 60 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉള്ള കേരളത്തില്‍ ഒരു മാന്ത്രിക മരുന്നും ഇല്ലാതെ തന്നെ രാത്രികാലങ്ങളില്‍ ഒടിമാറിഞ്ഞു അപ്രത്യക്ഷന്‍ ആകാനുള്ള ഇരുട്ട് സുലഭമായിരുന്നു എന്നോര്‍ക്കുക.)

ഈ മാന്ത്രിക വിശ്വാസത്തിന്റെ ബലത്തിൽ ബ്രാഹ്മണ പൌരോഹിത്യത്തിന്റെ ഉടമസ്ഥതയിലുള്ള സവർണ്ണ മതത്തിന്റെ കണ്ണിലെ കരടായി കണക്കാക്കപ്പെട്ടിരുന്ന ആശാരി / മൂശാരി / തട്ടാൻ / ഈഴവര്‍-തിയ്യര്‍ / മാപ്പിള തുടങ്ങിയ ബൗദ്ധ/ അസവർണ്ണ ഹിന്ദുക്കളായ പ്രമുഖരേയോ മുസ്ലീങ്ങളെയോ (ജോനകർ / മാപ്പിളമാർ ) ഒളിഞ്ഞിരുന്ന് ആക്രമിച്ച് കൊല്ലുക എന്നതാണ് ഒടിയന്റെ രീതി.

ചെകോ പുളപ്പും ജോനക പുളപ്പും

"ചെകൊപുളപ്പും, ജോനക പുളപ്പും തീര്‍ക്കുക" എന്നാണു ഈ വംശീയ ഉന്മൂലന തന്ത്രത്തെ വടക്കന്‍ പാട്ടുകളില്‍ വിശേഷിപ്പിച്ച് കാണുന്നത്. കളരി ചേകവ ഗുരുക്കന്മാരെ ആവശ്യപ്പെടുന്ന അത്രയും സ്വര്‍ണ്ണ കിഴികളും ദക്ഷിണയായും കാണിക്കയായും കൊടുത്ത് ആദരിച്ചു വിളിച്ചുവരുത്തി പരസ്പ്പരം അങ്കം വെട്ടിച്ച് കൊല്ലിക്കുന്ന ഒരു തന്ത്രം മലബാറില്‍ ജനകീയ ഉത്സവമായിത്തന്നെ നടന്നിരുന്നല്ലോ.

മലബാറിലെ തിയ്യന്മാരുടെ ബൗദ്ധ കളരികളുടെ പ്രാമാണ്യത്തെ /മേധാവിത്വത്തെ ഇല്ലാതാക്കാനായി സവര്‍ണ്ണ പൗരോഹിത്യം നടപ്പാക്കിയ‍ 'ചതിപ്പോരാ'യിരുന്നു ഇത്. നായന്മാര്‍ക്ക് ( ശൂദ്രന് ) ഇടയിലെ നിസാര ദുരഭിമാന തര്‍ക്കങ്ങള്‍ തീര്‍ക്കാനുള്ള "തര്‍ക്ക പരിഹാര" മാര്‍ഗ്ഗമായാണ് താന്ത്രികമായി തിയ്യ ചേകവന്മാരെ ഉന്മൂലനം ചെയ്യാനുള്ള അങ്കങ്ങള്‍ നടപ്പാക്കിയിരുന്നത്.

ഇതിന്‍റെ ഭാഗമായുണ്ടാക്കിയിരുന്ന അങ്കങ്ങള്‍ക്കു ശേഷം വിജയിച്ച ആരോമല്‍ ചേകവരെ മച്ചൂനനെ കൊണ്ട് കുത്തുവിളക്ക് ഉപയോഗിച്ച് ചതിയില്‍ കൊലപ്പെടുത്തുന്നതും പിന്നീട് ചതിയനായ മച്ചൂനന്‍ ചന്തു വിജശ്രീലാളിതനായി "ചന്തു കുറുപ്പ്" എന്ന പേരില്‍ സവർണ പക്ഷത്തേക്ക് മാറ്റപ്പെടുന്നതും "കുറുപ്പ്" എന്നൊരു ജാതിപ്പേര്‍

സവര്‍ണ മതം തിയ്യരില്‍ നിന്നും ശൂദ്ര പക്ഷത്ത് എത്തുന്നവര്‍ക്കായി നിര്‍മിച്ചതായും പ്രകടമായി കാണാം. ഇതുപോലെ മുസ്ലീങ്ങളുടെ വളര്‍ച്ച തടയാന്‍ അവരെ കളരി പഠിപ്പിച്ച ആരോമല്‍ ചേകവരുടെ പെങ്ങളായ ഉണ്ണിയാര്‍ച്ച പോലുള്ള ചേകവ സ്ത്രീകളെ ഉപയോഗിച്ച് വെട്ടി നിരത്തുന്ന തന്ത്രവും വടക്കന്‍ പാട്ടുകളില്‍ കാണാം.

തെക്കന്‍ കേരളത്തില്‍ ഇതിനോട് സമാനമായി "ഇഞ്ച്ത്തലയും ഈഴ്തലയും വളരുമ്പോള്‍ കൊത്തണം" എന്ന പഴം ചൊല്ലും നിലനിന്നിരുന്നു. പഴഞ്ചൊല്‍ പ്രപഞ്ചം എന്ന പുസ്തകത്തില്‍ പ്രൊഫ.പി.സി.കര്‍ത്ത ഇതിനെ വിശദീകരിക്കുന്നത്, ഈഴവരെ അഭിവൃദ്ധിപ്പെടാന്‍ അനുവദിക്കരുത് എന്നാണ്. വൈദിക ബ്രാഹ്മണരുടെ സവര്‍ണ്ണ-ജാതീയ മതത്തിന് ഭീഷണിയായിരുന്ന കളരികളുടെ ഉടയോരായിരുന്ന (ഇന്നത്തെ പിന്നോക്കക്കാരായ) ബൗദ്ധ സമൂഹത്തെ അടിച്ചമര്‍ത്താനുള്ള ബ്രാഹ്മണ താന്ത്രികത എന്ന് പറയാം.

ഒടി മറിയല്‍

ഇരുട്ടിന്‍റെ മറവില്‍ ഇരയുടെ പിന്നിലൂടെ ഓടി വന്ന് ഒരു വടി കൊണ്ട് പിൻകഴുത്തിൽ ഇടിച്ച് ഇരയെ വീഴ്ത്തുകയും, വീണ് കിടക്കുന്ന ഇരയുടെ കഴുത്തിൽ വടി വച്ച്, രണ്ട് വശങ്ങളിലുമായി വടിയിൽ കയറി നിന്ന് നട്ടെല്ല് പൊട്ടുന്ന വിധം വടിയിൽ ചവിട്ടുകയുമാണ് ഒടിയന്‍ ചെയ്യുക. ഇര മൃത പ്രായനായെന്നു കണ്ടാൽ ഒടിയൻ ഓടി രക്ഷപ്പെടും.(പൊതുവെ പാവം ഭീരുവാണ് ) പലപ്പോഴും സ്വന്തം വീട്ടുപടിക്കൽ വച്ചു നടക്കുന്ന ആക്രമണമായതിനാലാകണം പാതി ജീവനിൽ ഇഴഞ്ഞ് പൂമുഖത്തെത്തി രക്തം ഛർദ്ദിച്ച് മരിക്കുകയായിരുന്നു വംശീയ ഉന്മൂലനത്തിനു വിധേയരായിരുന്ന വള്ളുവനാട്ടിലെ സമ്പന്നരായിരുന്ന അസവര്‍ണ ഇരകളുടെ വിധി.

പിള്ള തൈലം

ഒടി മറയാനുള്ള മാന്ത്രികമരുന്നായിരുന്ന പിള്ള തൈലം തയാറാക്കുന്നതിലും ക്രൂരമായ വംശഹത്യയുടെ ഗൂഢാലോചന ഉണ്ടായിരുന്നു എന്ന് കാണാം. അവർണ / തിയ്യ തറവാടുകളിലെ ഗർഭിണികളായ സ്ത്രീകളുമായി സ്നേഹവിധേയത്വം കാണിച്ച് അടുത്തുകൂടുന്ന ഒടിയ കുടികളിലെ സ്ത്രീകൾ (ഒടിയന്റെ ഭാര്യയോ മറ്റു കുടുംബാംഗങ്ങളായ സ്ത്രീകളോ) കാലു തടവിക്കൊടുക്കുന്നതിനിടയിൽ ചില മർമ്മ പ്രയോഗങ്ങളിലൂടെ ഗർഭിണികളുടെ ഗർഭം അലസിപ്പിക്കുന്നതായും, മാസ്മരിക (ഹിപ്നോട്ടിസം) വിദ്യയിലൂടെ ഗർഭിണികളെ പിറ്റേന്ന് രാവിലെ കിണറ്റില്‍ ചാടിയും മറ്റും ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചിരുന്നതായുമൊക്കെ കഥകൾ കേട്ടിട്ടുണ്ട്.

ഇങ്ങനെ ഗർഭിണിയായിരിക്കെ ആത്മഹത്യ ചെയ്യുന്ന അസവർണ / ഈഴവ/തിയ്യ സ്ത്രീകളുടെ മൃതശരീരത്തിൽ നിന്നും ശേഖരിച്ചിരുന്ന ഗർഭസ്ഥ ശിശുവിന്റെ ശരീരം വാറ്റിയെടുത്തുണ്ടാക്കിയിരുന്ന മാന്ത്രിക മരുന്നാണത്രേ പിള്ള തൈലം !

അദൃശ്യമാകാനുള്ള ഈ മരുന്നിന്റെ നിർമ്മാണ രീതിയിലെ അനുഷ്ടാന സ്വഭാവം തന്നെ പുതിയ നാമ്പ് പോലും നുള്ളിക്കൊണ്ട് ഒരു കുടുംബത്തെ മുഴുവനായി വംശീയ ഉന്മൂലനത്തിനത്തിന് വിധേയമാക്കിയിരുന്ന പൗരോഹിത്യ രാഷ്ട്രീയം പ്രകടമായി കാണാം.

ഒടി മറിഞ്ഞ് ഉദിഷ്ട കൊലപാതകം നടത്തി വരുന്ന ഒടിയൻ കൊലപാതക 'കലി'യടങ്ങാതെ തന്റെ കുടിലിനു ചുറ്റും ഓടുമെന്നും, ആ സമയത്ത് ഒടിയ കുടിയിലെ സ്ത്രീ അടുക്കളയിൽ നിന്നും കാടിവെള്ളം ഒടിയന്റെ തലയിലൂടെ ഒഴിക്കുന്നതിലൂടെ മാത്രമെ ഒടിയന്റെ കലിയടങ്ങി പൂർവരൂപം പ്രാപിക്കുകയുള്ളു എന്നായിരുന്നു വിശ്വാസ ആചാരങ്ങള്‍. ഈ പ്രവർത്തിക്ക് ഒടിയ സ്ത്രീ താമസിക്കുന്ന പക്ഷം, ഒടിയൻ തന്റെ കുടുബത്തിലെ സ്ത്രീയെയും ക്രൂരമായി വലിച്ചു കീറി കൊന്നിരുന്നത്രേ !

ഒടിയന്മാർ എന്ന പേരിലുള്ള വാടക കൊലയാളികൾ ഏറ്റവുമധികം ഉണ്ടായിരുന്ന പ്രദേശമായിരുന്നു ചിത്രകാരന്റെ ജന്മദേശമായ പെരിന്തൽമണ്ണ, അങ്ങാടിപ്പുറം, മങ്കട പ്രദേശങ്ങൾ. 1940 കളിൽ പോലും മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ഒടിയൻ കൊലപാതകങ്ങൾ നടന്നിരുന്നു. വൈദ്യുത വഴി വിളക്കുകൾ വിപുലമായി സ്ഥാപിക്കപ്പെട്ടതോടെയാണ് ഒടിയന്മാർ രംഗം വിട്ടതെന്നു പറയാം. കാരണം, രാത്രികാലങ്ങളിൽ ഇരുട്ടിന്റെ മറവു പറ്റിയാണ് ഒടിയന്റെ ഒടി വിദ്യ അരങ്ങേറിയിരുന്നത്. ഒളിച്ചും പതുങ്ങിയുമിരുന്ന് മുൻ നിശ്ചയിച്ച ഒറ്റപ്പെട്ട പതിവു യാത്രക്കാരനെ അപ്രതീക്ഷിതമായി പിന്നിൽ നിന്നും ആക്രമിച്ച് കൊലപ്പെടുത്തുക എന്ന ദൈവീകമായ അനുഷ്ഠാന കർമ്മമാണ് ഒടിയൻ നിർവഹിച്ചിരുന്നത്. ഇരയായ യാത്രക്കാരനെ കൊള്ളചെയ്യുക എന്നതൊന്നും ഒടിയന്റെ ലക്ഷ്യമല്ല.

സ്ഥലത്തെ നാടുവാഴികളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശ പ്രകാരം പ്രധാനികളായ ആശാരി / മൂശാരി/ തട്ടാൻ / ഈഴവ-തിയ്യരെ / മാപ്പിള/മുസ്ലീം തുടങ്ങിയ അസവർണ്ണരെ കൊന്നൊടുക്കി, അവരുടെ സ്വത്ത് കയ്യടക്കുക, അസവർണ്ണ കുടുംബത്തെ അനാഥരാക്കുക, വഴിയാധാരമാക്കുക തുടങ്ങിയ ബ്രാഹ്മണിക തന്ത്രങ്ങൾ വളരെ വിദഗ്ദമായി നടപ്പാക്കാനായി നിയോഗിക്കപ്പെട്ടിരുന്ന വാടക / അനുഷ്ടാന കൊലയാളികളായിരുന്നു ഒടിയന്മാർ. അകാരണവും, മനുഷ്യത്വ രഹിതവുമായ കൊല മനസ്സാക്ഷിക്കുത്തില്ലാതെ നടത്താനുള്ള ന്യായീകരണമായായിരിക്കണം കൊലപാതകത്തെ അനുഷ്ഠാനമായി വ്യവസ്ഥപ്പെടുത്തിയത് എന്നു കരുതാം.

സത്യത്തിൽ ഒടിയന്മാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൊലയാളികൾ മഹാ പാവങ്ങളും മൂല്യബോധവും നന്മയും ഉള്ള ദരിദ്രരായ ഗോത്ര ജനവിഭാഗത്തിൽ നിന്നുള്ള അടിമകളായിരുന്നു. കുട്ടിക്കാലത്ത് കേട്ടിട്ടുള്ളത് ജനപ്രിയ പാട്ടുകാരുടെ മഹത്തായ പൈതൃകമുള്ള പാണർ എന്ന ഗോത്രക്കാരിൽ നിന്നുള്ള ജോലിക്കാരെയാണ് സവർണ്ണ ഭരണാധികാരികൾ ഭക്തിയിലൂടെ അന്ധരും അധാർമ്മികരുമാക്കി, ഈ അനുഷ്ഠാനത്തിനായി തിരഞ്ഞെടുത്തിരുന്നത് എന്നാണ്.

ഒടിയന്മാർക്ക് കൊല്ലാനാകാത്ത വിധം പ്രമുഖരായ/ കളരിഅഭ്യസികളായ അസവർണ്ണരെ കൊല്ലാൻ നിയോഗിക്കപ്പെട്ടിരുന്ന വിദഗ്ദ ഒടിയനെ "വെള്ളൊടികൾ" എന്നു പറഞ്ഞിരുന്നത്രേ! ഇവർ ഒടി വിദ്യ നടത്തിയാൽ ഇരകൾക്ക് കളരി ചികിത്സയായ "മറുവൊടി"യിലൂടെ രക്ഷപ്പെടാനുള്ള സാധ്യത പോലും വിരളമായിരുന്നത്രേ !

തീവെട്ടിക്കൊള്ള

ഒടിയനെ ഉപയോഗിച്ചുള്ള ബൗദ്ധ (അസവര്‍ണ്ണ ) സമൂഹത്തിന്റെ അഭിവൃദ്ധി തടയാനുള്ള പൌരോഹിത്യ തന്ത്രം മലബാറില്‍ വിദഗ്ദമായി പ്രയോഗിച്ചപ്പോള്‍ തിരുവിതാംകൂര്‍ ഭാഗത്ത് കായല്‍ ഉള്ള പ്രദേശങ്ങളില്‍ സവർണ മാടംബികള്‍‍ നടപ്പാക്കിയിരുന്ന സമ്പന്നരായ ബൗദ്ധ അസവര്‍ണരെയും മാപ്പിളമാരെയും കൊള്ളചെയ്യുന്ന ഒരു അനുഷ്ഠാനമായിരുന്നു തീവെട്ടിക്കൊള്ള. 

കായലുകള്‍ ഏറെയുള്ള ആലപ്പുഴ -കുട്ടനാട് ഭാഗങ്ങളിലാണത്രേ തീവെട്ടിക്കൊള്ള എന്ന സവർണ ചൂഷണ തന്ത്രം പ്രചാരത്തില്‍ ഉണ്ടായിരുന്നത്. കായലോരത്തെ ജന്മി കുടുംബങ്ങളില്‍ പലതിലും അക്കാലത്ത് കവര്ച്ച സംഘങ്ങള്‍ തന്നെ ഉണ്ടായിരുന്നു എന്നാണു എന്‍ .കെ. കമലാസനന്‍ അദ്ദേഹത്തിന്റെ കുട്ടനാടിനെ കുറിച്ചുള്ള ചരിത്ര ഗ്രന്ഥത്തില്‍ പറയുന്നത്. 

ജന്മികള്‍ പലരും രാജ കുടുംബങ്ങളുമായി ബന്ധമുള്ളവരാണ്. ‍ഭരണതലത്തില്‍ ചെറിയ ചെറിയ മാടംബി രാജാക്കന്മാര്‍. പറയ സമുദായത്തിലെ അടിമകളെയാണ് ജന്മികള്‍ 

തീവെട്ടിക്കൊള്ള നടത്താനായി ഉപയോഗിച്ചിരുന്നത്. കവര്ച്ച സംഘത്തിലെ അംഗങ്ങളെ കായിക വിദ്യകളും ഈ മാടംബികള്‍ പഠിപ്പിച്ചിരുന്നു. തീവെട്ടിക്കൊള്ളക്കാര്‍ എന്നാണ് നാട്ടുകാര്‍ ഇവരെ വിളിച്ചിരുന്നത്. 

കായലിലെ ജല പാതകളില്‍ രാത്രി കാലത്ത് ഓരം ചേര്‍ത്തു നിർത്തിയ വള്ളങ്ങളില്‍ പതുങ്ങി കിടന്നു ഒറ്റപ്പെട്ടു വരുന്ന യാത്ര വഞ്ചികളെ കൊള്ളയടിക്കുകയാണ് ചെയ്യുക. യാത്ര വള്ളങ്ങള്‍ ദൂരെ നിന്ന് കാണുമ്പോള്‍ ഇവരുടെ വള്ളങ്ങളില്‍ പന്തങ്ങള്‍ തെളിയും. നീളം കുറഞ്ഞ കമ്പിന്റെ അറ്റത്ത് തുണി ചുറ്റി പുന്നക്കാ എണ്ണയില് മുക്കി കത്തിക്കുന്നതാണ് പന്തം. പന്തം കത്തിച്ച് അട്ടഹസിച്ചുകൊണ്ട് യാത്ര വഞ്ചിയില്‍ ഉള്ള യാത്രക്കാരെ കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങളും സാധനങ്ങളും പിടിച്ചെടുക്കും. 

പ്രഭാതത്തിനു മുമ്പ് ഇവര്‍ ജന്മിയുടെ വീട്ടിലെത്തി കൊള്ളമുതല്‍ ജന്മിയെ ഏല്‍പ്പിക്കും. ജന്മി കൊടുക്കുന്ന നിസാര കൂലിയും വാങ്ങി, തീവെട്ടിക്കൊള്ള നടത്താന്‍ ഉപയോഗിച്ച ജന്മിയുടെ വള്ളം തിരിച്ചേൽപിച്ച് ആ അടിമകള്‍ പ്രത്യേകിച്ച് കുറ്റബോധം ഒന്നുമില്ലാതെ ഒരു അനുഷ്ടാനത്തില്‍ പങ്കെടുത്ത നിര്‍വൃതിയോടെ അവരവരുടെ കൂരകളിലേയ്ക്ക് തിരിച്ചുപോകും. മലബാറിലെ ഓടിയന്മാരുടെ ഒരു തിരുവിതാംകൂര്‍ പതിപ്പ് ബൗദ്ധ ജനങ്ങളെ അടിച്ചമര്‍ത്തല്‍ തന്ത്രം തന്നെയായിരുന്നു തീവെട്ടിക്കൊള്ള എന്ന് കാണാനാകും.

തിരുവിതാംകൂര്‍ രാജഭരണത്തിന്റെ അന്ത്യകാലത്ത് സംഭവിച്ച ആളുതെറ്റി തീവെട്ടി കൊള്ള നടന്നതിനെ തുടര്‍ന്നാണ്‌ ഈ സവര്‍ണ ആചാരം അവസാനിച്ചതെന്നു പറയാം. 

തീവെട്ടിക്കൊള്ളക്കാരായ അടിമകള്‍ കൊണ്ടുവന്ന വമ്പിച്ച കൊള്ളമുതല്‍ കണ്ടു സന്തോഷിച്ചിരുന്ന ജന്മി അതില്‍ ചില ആഭരണങ്ങള്‍ തന്‍റെ സഹോദരിയും സഹോദരി ഭര്‍ത്താവും അണിഞ്ഞിരുന്നത് ആണെന്ന് തിരിച്ചറിഞ്ഞു പകച്ചു കൊണ്ട് "കൊന്നൊടാ അവരെ ?" എന്ന് ചോദിച്ച രംഗമാണ് തീവെട്ടിക്കൊള്ളയുടെ അവസാനമായതത്രേ !

'Odiyan' , my third painting of 2016

2 feet x 3 feet size, acrylic on canvas.

'Odiyans' were the slaves of savarna Hindu (chathurvarnya) religion of Malabar area of Kerala who's duty were to kill the Buddhist/avarna people (Asari/Ezhava/thiyya/Mopla...) of the area, as the part of a ritual practice. The killings by 'Odiyans' were usual in south malabar till the beginning of twentieth century.

There were two kinds of killers among odiyans. One, traditional tribal odiyan and other vellodi who belonged to savarna nair cast.

കുറിപ്പ്: 

മുകളിൽ പറഞ്ഞിരിക്കുന്നത് നാടോടി കഥകളിലൂടെ കേട്ടു പതിഞ്ഞ വിവരങ്ങളാണ്. വസ്തുനിഷ്ഠ ചരിത്രത്തിലേക്ക് ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. അതിനു സഹായിക്കുന്ന നിമിത്തമായി ഒരു മിത്തായ ഒടിയനെ കുറിച്ചുള്ള കേട്ടറിവുകള്‍ ഇവിടെ പങ്കുവെക്കുന്നു. തൃശൂര്‍ ജില്ലയിലൊക്കെ ഒടിയനെക്കുറിച്ച് വളരെ വലിയ അനുഭവ കഥകള്‍ ഉണ്ടെന്നു കേട്ടിട്ടുണ്ട്. അവ പങ്കുവെക്കാന്‍ സ്വതന്ത്ര ചിന്തകരായ വായനക്കാര്‍ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു.