‘ദിലീപിനെ കുടുക്കുവാനുള്ള സംവിധായകന്റെ തട്ടിപ്പായിരുന്നു രണ്ടാമൂഴം’

ദിലീപിനെ കേസിൽ കുടുക്കുവാൻ സംവിധായകൻ ശ്രീകുമാർ മേനോൻ നടത്തിയ തട്ടിപ്പാണ് രണ്ടാമൂഴം സിനിമയെന്ന് ഷോൺ ജോർജ്. ശ്രീകുമാർ മേനോനെതിരെ പി.സി. ജോർജ് മുമ്പ് നടത്തിയ പ്രസ്താവന ശരിവെച്ച് സംസാരിക്കുകയായിരുന്നു ഷോൺ.

ഒടിയൻ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ശ്രീകുമാറിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയരുമ്പോഴായിരുന്നു പ്രതികരണവുമായി ഷോൺ എത്തിയത്. ‘ഇന്നത്തെ വലിയ പടത്തിന്റെ വലിയ സംവിധായകനെ കുറിച്ച് ഞാൻ പറഞ്ഞത് ഇപ്പോൾ എങ്ങനെയുണ്ട് ?’ എന്ന അടിക്കുറിപ്പോടെ ഒരു വിഡിയോ അദ്ദേഹം പങ്കുവെയ്ക്കുകയായിരുന്നു.

‘ആദ്യം കയ്ക്കും പിന്നെ മധുരിക്കും. നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാകുമ്പോൾ പി.സി. ജോര്‍ജ് പറഞ്ഞിരുന്നു, ‘ഇതിന്റെ പുറകിൽ പ്രമുഖ സംവിധായകനുണ്ട്’. ദിലിപീനെതിരെ ഗൂഢാലോചന നടന്നതും ആ സംവിധായകന്റെ നേതൃത്വത്തിലാണ്. അയാൾ പുറത്തിറക്കാൻ പോകുന്നുവെന്നു പറയപ്പെടുന്ന ബ്രഹ്മാണ്ഡപടം രണ്ടാമൂഴം അതൊരു കള്ളക്കഥയാണ്. അതൊരിക്കലും നടക്കാൻ പോകുന്നില്ല.’

‘ദിലീപിനെ കുടുക്കുവാനായി സന്നാഹങ്ങൾ ഒരുക്കുവാൻ അദ്ദേഹം നടത്തിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴമെന്ന സിനിമയുടെ പ്രഖ്യാപനമെന്ന് പി.സി. ജോർജ് അന്ന് പറഞ്ഞിരുന്നു. അത് ഇന്ന് എം.ടി സാറും ശരിവെച്ചിരിക്കുകയാണ്. ഈ പ്രോജക്ട് നടക്കില്ലെന്നു മാത്രമല്ല അദ്ദേഹത്തെയും ഈ സംവിധായകൻ വഞ്ചിച്ചിരിക്കുന്നു.’

‘ഞാന്‍ പേരുപറയുന്നില്ല. നിങ്ങൾക്കെല്ലാം മനസ്സിലായെന്ന് വിശ്വസിക്കുന്നു. ഇനിയും കാര്യങ്ങൾ പുറത്തുവരാനുണ്ട്. ദിലീപിനെ കുടുക്കിയതാണെന്ന വാദം ചുമ്മാ പറയുന്നതല്ല, വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതാണ്. കുടുക്കിയതിനു പിന്നിൽ ഈ സംവിധായകൻ തന്നെയാണെന്ന് യാതൊരു സംശയവുമില്ല. പി.സി ജോർജ് പറഞ്ഞതെല്ലാം സത്യമാണെന്ന് ബോധ്യപ്പെടുന്ന തെളിവുകൾ ഇനിയും പുറത്തുവരും.’–ഷോൺ പറഞ്ഞു.