തന്റെ മുത്തശ്ശി മേരി ജോൺ അഖൗരിയുടെ സംസ്കാരം കുമരകത്തെ ദേവാലയ സെമിത്തേരിയിൽ നടത്താൻ സാധിക്കാതിരുന്നതിനെതിരെ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര രംഗത്ത്. ദേവാലയത്തിന്റെ നടപടി തികച്ചും ദൗർഭാഗ്യകരമായിപ്പോയെന്നു പ്രിയങ്ക ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.
എന്നാൽ മുത്തശ്ശിയുടെ സംസ്കാരവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം കണക്കിലെടുക്കുന്നില്ലെന്നും കുടുംബത്തിലെ ഒരു മുതിർന്ന അംഗം നഷ്ടപ്പെട്ടതാണു പ്രധാന കാര്യമെന്നും പ്രിയങ്ക പറഞ്ഞു. അന്യമതത്തിൽപ്പെട്ട ഒരാളെ വിവാഹം കഴിച്ചു എന്ന കാരണത്താലാണു മേരി ജോണിന്റെ സംസ്കാരം കുമരകത്തെ ദേവാലയത്തിൽ നടത്താൻ സമ്മതിക്കാതിരുന്നതെന്നും എന്നാൽ രണ്ടുവർഷം മുൻപ് ഇതേ ദേവാലയത്തിൽ എത്തിയ മേരി ജോൺ കുമ്പസാരിക്കുകയും ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നുവെന്നും ബന്ധുക്കളിലൊരാൾ പറഞ്ഞു.
Priyanka Chopra Bids Farewell to Grandma, in Kerala | Manorama Online
മുത്തശ്ശി മേരി ജോണിനോട് ഏറ്റവും കൂടുതൽ അടുപ്പം പുലർത്തിയിരുന്ന ആളായിരുന്നു പ്രിയങ്ക ചോപ്ര. കുമരകത്തെ ദേവാലയത്തിൽ കുടുംബം സമ്മാനിച്ച രാജാ രവിവർമ വരച്ച പെയിന്റിങ് ഇപ്പോഴുമുണ്ടെന്നും മാമ്മോദീസ സ്വീകരിച്ച ആ ദേവാലയത്തിൽ തന്നെ സംസ്കരിക്കണമെന്നായിരുന്നു മേരി ജോൺ ആഗ്രഹിച്ചിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.
വിവാഹത്തിനു ശേഷം അക്രൈസ്തവ രീതിയിലായിരുന്നു മേരി ജോണിന്റെ ജീവിതമെന്നും സമുദായത്തിലേക്കു മടങ്ങി വരികയോ ജീവിച്ചിരിക്കുന്നതായി അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും ദേവാലയ അധികൃതർ പറഞ്ഞു. ഇതിനാലാണു മരിച്ചതിനുശേഷം ഇവിടെ സംസ്കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം നിരാകരിച്ചതെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ മൂന്നിനാണു മേരി ജോൺ അഖൗരി മരിച്ചത്. തുടർന്ന് അഞ്ചിനു കോട്ടയത്തെത്തിച്ച മൃതദേഹം കുമരകത്തെ ദേവാലയ അധികൃതരുടെ എതിർപ്പിനെ തുടർന്നു പൊൻകുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയിലാണു സംസ്കരിച്ചത്.