ബാഹുബലിയെ കേരളത്തിലെടുത്തത് 3.25 കോടിക്ക്

രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലി ലോകമൊട്ടാകെ നാളെ റിലീസിനെത്തുകയാണ്. തമിഴ്നാട്ടില്‍ 380 തിയറ്ററുകളിലാണ് ചിത്രം റിലീസനെത്തുന്നത്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ ആണ്. 3.25 കോടിക്കാണ് ചിത്രത്തിന്‍റെ വിതരണാവകാശം ഇവര്‍ സ്വന്തമാക്കിയത്. ഒരു അന്യഭാഷചിത്രത്തിന് കേരളത്തില്‍ കിട്ടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. വിക്രം നായകനായി എത്തിയ ഐയുടെ റെക്കോര്‍ഡ് ആണ് ബാഹുബലി തകര്‍ത്തത്. ഐ വിതരണത്തിനെടുത്തതും ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ തന്നെയായിരുന്നു.

ഇന്ത്യൻ സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന റെക്കോര്‍ഡുമായാണ് ബാഹുബലി എത്തുന്നത്. 200 കോടി രൂപ മുടക്കി തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലെത്തുന്ന ‘ബാഹുബലി’ ജൂലൈ 10നു റിലീസ് ചെയ്യും. മൊത്തം നാലു മണിക്കൂറും എട്ടു മിനിറ്റും നീളുന്ന രണ്ടു ഭാഗങ്ങളായുള്ള ചിത്രത്തിന്റെ ആദ്യഭാഗമാണ് റിലീസ് ചെയ്യാൻ പോകുന്നത്. തെലുങ്കു സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സാറ്റലൈറ്റ് തുക കിട്ടിയ ചിത്രം കൂടിയാണിത്. രണ്ടു ഭാഗങ്ങൾക്കും കൂടി 25 കോടി രൂപയാണ് മാ ടിവി നൽകിയത്.

എഡി 500ലെ രാജവംശങ്ങളുടെയും യോദ്ധാക്കളുടെയും കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥയും രാജമൗലി തന്നെ. പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്ക ഷെട്ടി, തമന്ന, രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ, സുദീപ്, അദിവി ശേഷ് തുടങ്ങിയവരാണ് അഭിനേതാക്കൾ. രാജമൗലിയുടെ അടുത്ത ബന്ധുകൂടിയായ എം.എം. കീരവാണിയാണു സംഗീതം. തെലുങ്കിലും തമിഴിലുമായി ഒരേ സമയത്തു ചിത്രീകരിച്ച ബാഹുബലിയുടെ മൊഴിമാറ്റരൂപമാണു മലയാളത്തിലും ഹിന്ദിയിലും ഇറങ്ങുക. കർണൂൽ റോക്ക് ഗാർഡൻ, ഹൈദരാബാദ്, രാമോജി ഫിലിം സിറ്റി, കേരളം, ബൾഗേറിയ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. തൃശൂർ ജില്ലയിലെ അതിരപ്പിള്ളിയിലാണു ചില സുപ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്.