ബേസിൽ ജോസഫിനെ ഫോണിൽ വിളിക്കുമ്പോൾ കൽപ്പറ്റ എസ്കെഎംജെ ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്കൊപ്പം കൽപ്പറ്റ ജൈത്ര തിയറ്ററിൽ സ്വന്തം സിനിമ കുഞ്ഞിരാമായണം കാണുകയായിരുന്നു. എസ്കെഎംജെ സ്കൂളിൽ ഉൽസവം പോലെയായിരുന്നു. അവിടെ പഠിച്ച പയ്യൻ മലയാളത്തിൽ ഒരു ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായിരിക്കുന്നു. അനുമോദന യോഗവും കഴിഞ്ഞു 120 പ്ലസ് വൺ വിദ്യാർഥികൾക്കൊപ്പം ബേസിലും തിയറ്ററിലെത്തി. അവരുടെയും അധ്യാപകരുടെയും ആവശ്യപ്രകാരം. ‘ വല്ലാത്തൊരു അനുഭവമായിരുന്നു.
കുട്ടികളുടെ ആർപ്പുവിളിയും അധ്യാപകരുടെ അനുമോദനവുമെല്ലാം...’ ബേസിൽ ജോസഫ് എന്ന വയനാട്ടുകാരൻ ഇന്നു മലയാള സിനിമയിൽ കുഞ്ഞിരാമായണം എന്ന ചെറിയ സിനിമ കൊണ്ടു വലിയ ചിരിയുണ്ടാക്കിയ ത്രില്ലിലാണ്. പടം ഹിറ്റായതിന്റെ അമ്പരപ്പിലാണ്. എത്തിപ്പിടിക്കാൻ കഴിയാത്ത ലോകമെന്ന് ഒരിക്കൽ കരുതി സിനിമയുടെ ഏഴയലത്തു പോലും എത്തിനോക്കാതെ ഇഷ്ടം കൊണ്ടു ഷോർട്ട് ഫിലിം എടുത്തു ചിരിപ്പിച്ച, ചിന്തിപ്പിച്ച, കണ്ടവരെയെല്ലാം വിസ്മയിപ്പിച്ച ബേസിൽ ജോസഫിന് പ്രായം 25 ആയിട്ടേയുള്ളൂ. ഇൻഫോസിസിൽ നിന്നു നല്ല പണി കളഞ്ഞാണിതിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. നല്ല ആത്മവിശ്വാസമുണ്ട്. പരിശ്രമിക്കാനുള്ള മനസും.
ഇതെല്ലാമായിരുന്നുവോ വിജയ രഹസ്യം?
∙ നല്ലൊരു ടീമായിരുന്നു ഞങ്ങളുടേത്. പ്രോൽസാഹിപ്പിക്കാൻ നല്ല മനസുള്ള സീനിയർ താരങ്ങളുടെ സപ്പോർട്ടും. ഈ കഥ വിജയിക്കുമെന്ന വിനീത് ശ്രീനിവാസന്റെ ദീർഘവീക്ഷണവും സഹായകമായി. ലളിതമായ കാര്യങ്ങളിൽ ചിരിക്കാൻ നമുക്കാവും. വിമർശനങ്ങൾ ഇല്ലെന്നല്ല. ഈ സിനിമ തികച്ചും ഒരു എന്റർടെയ്നറാണ്. അതങ്ങനെ കണ്ടാൽ മതി. വെറുതേ കണ്ടു ചിരിക്കുക. അതിനുള്ളതാണു കുഞ്ഞിരാമായണം.
ഇനിയെന്താണു പ്ലാൻ?
പുതിയ ചിത്രത്തിന്റെ ആലോചന നടക്കുന്നു. അതും കോമഡി ട്രാക്കിലേതാണ്. എഴുത്തിലേക്കു കടന്നിട്ടില്ല. ചെന്നൈയിൽ വച്ചാവും അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ. ഇപ്പോൾ തൽക്കാലം വയനാട്ടിൽ വീട്ടിലിരിക്കകയാണ്. സ്വന്തം പള്ളിക്കാരും മറ്റും അനുമോദന യോഗങ്ങളെല്ലാം നടത്തുന്നുണ്ട്. തിയറ്ററുകളിൽ ചെന്നു സിനിമ കണ്ടു പ്രേക്ഷകരുടെ പൾസറിയുന്നതു രസകരമാണ്. കോഴിക്കോടും കൊച്ചിയിലുമെല്ലാം ആളുകൾ നന്നായി ആസ്വദിക്കുന്നുണ്ട്. സിനിമയിലെ പ്രമുഖരിൽ പലരും വിളിച്ച് അഭിനന്ദിച്ചു. സന്തോഷം തോന്നുന്നു. ഇതെല്ലാം അടുത്ത പടത്തിലേക്കിറങ്ങാനുള്ള ധൈര്യം തരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.