നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിൽ വൻ കവർച്ച. ഓഫിസ് മുറിയിൽ സൂക്ഷിച്ചിരുന്ന 6.82 ലക്ഷം രൂപയാണു മോഷണം പോയത്. കാർഡ് ഉപയോഗിച്ചു മാത്രം പ്രവേശിക്കാൻ കഴിയുന്ന ഓഫിസ് മുറിയിൽ നിന്നു തുക നഷ്ടപ്പെട്ടതിനാൽ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിനിടെ ജീവനക്കാരനായ ബംഗാൾ സ്വദേശി മിഥുനെ കാണാതായി.
ഇന്നലെ രാവിലെ തിയറ്റർ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്നു പൊലീസിൽ പരാതി നൽകി. സി.ഐ എം കെ കൃഷ്ണൻ, എസ് ഐ ജയേഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. തൃശൂരിൽ നിന്നു വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തി.
തിയറ്ററിൽ നിന്നു കാണാതായ ജീവനക്കാരൻ മിഥുനെ കുറിച്ചു തിയറ്റർ അധികൃതർക്കുള്ള വിവരങ്ങൾ പരിമിതമാണ്. ഇയാൾ ഒഡീഷ സ്വദേശിയാണെന്നായിരുന്നു തിയറ്റർ അധികൃതരുടെ ധാരണ. കവർച്ചയ്ക്കുശേഷം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ബംഗാൾ സ്വദേശിയാണെന്നു കാണിക്കുന്ന തിരിച്ചറിയൽ രേഖയുടെ പകർപ്പ് ലഭിച്ചത്. എറണാകുളം ഐശ്വര്യ ഏജൻസീസാണ് തിയറ്ററിലേക്കു മിഥുൻ അടക്കമുള്ള തൊഴിലാളികളെ നൽകിയത്. തിയറ്ററിലെ മൂന്നു ദിവസത്തെ കലക്ഷൻ തുകയാണ് ഓഫിസിലെ ഷെൽഫിൽ നിന്നു നഷ്ടപ്പെട്ടത്.