കാഞ്ചനമാലയുടെ ആഗ്രഹം സഫലമാകുന്നു. മൊയ്തീന്‍ സ്മാരക സേവാമന്ദിരത്തിന് സ്വന്തമായൊരു കെട്ടിടത്തിനായുള്ള കാഞ്ചനമാലയുടെ ജീവിതാഭിലാഷമാണ് നടൻ ദിലീപ് പൂർത്തീകരിക്കുന്നത്.
ബി.പി മൊയ്തീന്‍ സേവാമന്ദിരത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിന് ദിലീപ് നവംബര്‍ 18ന് മുക്കത്തെത്തും. സ്മാരകമന്ദിരത്തിന്റെ രൂപരേഖ തയാറാക്കി കഴിഞ്ഞു. കെട്ടടത്തിന്റെ തറക്കല്ലിടില്‍ ചടങ്ങും 18ന് നടക്കും.
ദിലീപിന്റെ സാമ്പത്തിക സഹായത്തോടെയാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കുന്നത്. മൂന്ന് നില കെട്ടിടമാണ് പണിയുക. വിധവകള്‍ക്കും അശരണര്‍ക്കുമായുള്ള ബിപി മൊയ്തീന്‍ സേവാ കേന്ദ്രത്തിന്റെ കെട്ടിടം തീർത്തും ശോചനീയാവസ്ഥയിലായിരുന്നു. മാധ്യമങ്ങളിലൂടെയും മറ്റുമുള്ള വാർത്തകൾ കേട്ടാണ് ദിലീപ് കാഞ്ചനമാലയുടെ അരികിലെത്തുന്നത്. സ്വന്തം മകനപ്പെലെ ആശ്ലേഷിച്ചാണ് ദിലീപിനെ കാഞ്ചനമാല സ്വീകരിച്ചത്. ചിത്രത്തിലെപ്പോലെ തന്നെ മഴയുടെ അകമ്പടിയിൽ ആ അമ്മമനസ് തൊട്ടറിഞ്ഞ ദിലീപ്, തന്റെ എല്ലാ സഹായങ്ങളും ആ അമ്മയ്ക്ക് നൽകുമെന്ന് അന്ന് ഉറപ്പും നൽകിയിരുന്നു.
ആ അമ്മയുടെ നന്മ തിരിച്ചറിഞ്ഞാണ് സഹായം വാഗ്ദാനം ചെയ്തതെന്നും കാഞ്ചനമാലയുടെ പ്രണയത്തിന്റേയും സ്നേഹത്തിന്റേയും തീവ്രത ആ അമ്മയെ കണ്ടപ്പോൾ മനസിലായി എന്നും ദിലീപ് മനോരമ ഓൺലൈനോട് വ്യക്തമാക്കിയിരുന്നു.