സരിത–ഗണേഷ് കുമാർ; ഗുരുതര ആരോപണവുമായി ജഗദീഷ്

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജഗദീഷ്. സരിത പുറത്ത് വിടുന്ന കത്തുകള്‍ക്ക് പിന്നില്‍ ഗണേഷാണെന്ന് ജഗദീഷ് ആരോപിച്ചു. ഗണേഷ് കുമാര്‍ ഒരുകാലത്ത് തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും ഇപ്പോള്‍ വഴിവിട്ട ജീവിതം നയിക്കുന്ന അദ്ദേഹവുമായി സഹകരിക്കാറില്ലെന്നും നടന്‍ ജഗദീഷ്.

സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതിനുശേഷം ആദ്യമായി പത്തനാപുരത്ത് എത്തിയ ജഗദീഷിന് യുഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിലാണ് തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായ എംഎല്‍എ ഗണേഷ് കുമാറിനെതിരെ രൂക്ഷ ആരോപണങ്ങളുമായി ജഗദീഷ് എത്തിയത്.

സരിത എസ് നായര്‍ പുറത്തുവിടുന്ന കത്തുകള്‍ക്ക് പിന്നില്‍ ഗണേഷ് കുമാറാണെന്നും, അദ്ദേഹം ഇപ്പോള്‍ സരിതയെ സ്‌ഫോടക വസ്തുവായി ഉപയോഗിക്കുകയാണെന്നും ജഗദീഷ് ആരോപിച്ചു. ആ സ്ഫോടകവസ്തു ഓരോ ദിവസവും ഓരോ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും ആ എഴുത്ത് എഴുതി കൊടുക്കുന്നത് ഗണേഷ് കുമാറാണെന്നും ജഗദീഷ് പറഞ്ഞു.