ജയറാം നായകനായി എത്തിയ ഹൊറർ ത്രില്ലർ ആടുപുലിയാട്ടം തിയറ്ററുകളിൽ മുന്നേറുകയാണ്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രത്തിൽ ആദ്യം നായികയായി ജുവൽ മേരിയെ ആണ് പരിഗണിച്ചിരുന്നതെങ്കിലും ജയറാമിന്റെ നായികയാകാൻ പറ്റില്ലെന്ന് അറിയിച്ച് നടി പിന്നീട് പിന്മാറുകയാണെന്നും വാർത്തകൾ വന്നിരുന്നു. പിന്നീട് ആ വേഷം ചെയ്തത് നടി ശീലു എബ്രഹാം ആണ്.
വാർത്ത വിവാദമായതോടെ ജുവൽ ഇത് നിഷേധിക്കുകയും ചെയ്തു. എന്നാല്‍ ആടുപുലിയാട്ടം സിനിമയുടെ നിർമാതാക്കളായ നൗഷാദ് ആലത്തൂരും ഹസീബ് ഹനീഫും ഈ വാദത്തിൽ ഉറച്ചു നിന്നു. ജയറാമിന്റെ നായികയാകാൻ പറ്റില്ലെന്ന് മാത്രമല്ല ചിത്രത്തിന്റെ കഥയും നടി മോശമാണെന്ന് പറഞ്ഞിരുന്നതായാണ് ഇവരുടെ വാദം.
ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് അതിന്റെ അൻപതാം വിജയാഘോഷത്തിലേക്ക് എത്തുമ്പോൾ ആ ചടങ്ങിന്റെ മുഖ്യാതിഥിയായി നിർമാതാക്കൾ ക്ഷണിച്ചിരിക്കുന്നത് ജുവൽ മേരിയെ ആണ്.
കഥ മോശമായത് കൊണ്ട് ചിത്രത്തിൽ നിന്ന് പിന്മാറുകയും ഒപ്പം ന്യൂ ജനറേഷൻ നായകന്മാരുടെ നായിക ആകാൻ ശ്രമിക്കുകയും ചെയ്ത് ജുവൽ മേരിയെ സൂപ്പർഹിറ്റ് ചിത്രമായ ആടുപുലിയാട്ടത്തിന്റെ അന്‍പതാം വിജയാഘോഷത്തിലേക്ക് ക്ഷണിക്കുന്നുവെന്നാണ് ഇവരുടെ ഫേസ്ബുക്ക് പോസ്റ്റ്.
ജുവൽ മേരിയുടെ വാദം കളവാണെന്ന് തെളിയിച്ചുകൊണ്ട് കേരളജനത െനഞ്ചിലേറ്റി സൂപ്പർഹിറ്റ് ആയിരിക്കുകയാണ് ആടുപുലിയാട്ടമെന്നും ഇവർ പറയുന്നു.
പത്തേമാരി, ഉട്ടോപ്യയിലെ രാജാവ് എന്നീ മമ്മൂട്ടി ചിത്രങ്ങളിലൂടെ അഭിനയ രംഗത്തെത്തിയ ജുവല്‍ മേരി ടെലിവിഷൻ രംഗത്തും സജീവമാണ്. ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയുടെ നിർമാതാക്കളായിരുന്നു നൗഷാദ് ആലത്തൂരും ഹസീബ് ഹനീഫും.