മലയാളി സംവിധായകൻ ലൈംഗികചൂഷണത്തിന് ശ്രമിച്ചു: ലക്ഷ്മി രാമകൃഷ്ണൻ

മലയാളത്തിലെ പ്രശസ്തനായ സംവിധായകൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണൻ. മലയാളത്തിലും തമിഴിലും പ്രശസ്തനാണ് ഇയാൾ. സംവിധായകന്റെ ആവശ്യങ്ങള്‍ നിരാകരിച്ചതിനാല്‍ സിനിമയുടെ സെറ്റില്‍ തന്നെ പരസ്യമായി അപമാനിച്ചെന്നും അസഭ്യം പറഞ്ഞെന്നും ലക്ഷ്മി പറയുന്നു.

അഭിനയിച്ച ചില രംഗങ്ങള്‍ 25 തവണയൊക്കെ വീണ്ടും ചിത്രീകരിച്ചു. മന:പൂര്‍വമായിരുന്നു അത്. മോശം പെരുമാറ്റത്തിന് മാപ്പ് പറയണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കൂടുതല്‍ മോശമായിട്ടായിരുന്നു പെരുമാറ്റം. സിനിമാമേഖലയില്‍ ഉടനീളം ഇത്തരം ആളുകളുണ്ടെന്നും പക്ഷേ ആരും ഇതേക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ലക്ഷ്മി, പറ‍ഞ്ഞു.

സിനിമകള്‍ കുറയ്ക്കാന്‍ കാരണം ഇത്തരം സമീപനങ്ങളാണെന്നും ബുദ്ധിമതികളായ സ്ത്രീകളോടൊപ്പം ജോലിചെയ്യാന്‍ പല സംവിധായകര്‍ക്കും താല്‍പര്യമില്ലെന്നും ലക്ഷ്മി. “പ്രതിഫലം ചോദിച്ചുവാങ്ങുന്നതുപോലും പലര്‍ക്കും ഇഷ്ടമല്ല. തുല്യതയെക്കുറിച്ച് സംസാരിക്കുമ്പോഴും യഥാര്‍ഥത്തില്‍ സിനിമയില്‍ മാറ്റമൊന്നും വരുന്നില്ല. സ്ത്രീകളെ ഇപ്പോഴും കീഴടക്കിവച്ചിരിക്കുകയാണ് സിനിമാമേഖലയില്‍. അവരെ ചൂഷണം ചെയ്യുകയാണ്”, ലക്ഷ്മി രാമകൃഷ്ണന്‍ പറയുന്നു.

മലയാളത്തിൽ ജേക്കബിന്റെ സ്വർഗരാജ്യമാണ് ലക്ഷ്മി മലയാളത്തിൽ അവസാനമായി അഭിനയിച്ച ചിത്രം. ലോഹിതദാസിന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തെത്തിയ 'ചക്കരമുത്തി'ലൂടെയാണ് ലക്ഷ്മി രാമകൃഷ്ണന്‍ അഭിനയരംഗത്തെത്തിയത്. തമിഴിൽ മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.