ഇതു ഞങ്ങളുടെ രമണൻ തന്നെയോ: മെക്കാർട്ടിൻ

ഹരിശ്രീ അശോകൻ, മെക്കാർട്ടിൻ

ലോക ക്ലാസിക്കുകളുടെ ചട്ടക്കൂടുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ ചില കഥാപാത്രങ്ങളുണ്ട്. കാലം കുറെ കഴിയുമ്പോൾ വിഖ്യാത സാഹിത്യകാരന്മാർ ഇവരെ ഉന്നതിയിൽ എത്തിക്കും. എംടിയുടെ രണ്ടാമൂഴത്തിലെ ഭീമസേനന്റെ കാര്യംതന്നെ ഉദാഹരണം. ഇത്തവണ ഇങ്ങനെ നറുക്കുവീണിരിക്കുന്നതു രമണനാണ്.

രമണനെ അറിയില്ലേ? നമ്മുടെ ഉണ്ണിയുടെ ക്ലോസ് ആയ ഫ്രണ്ട്!! റാഫി മെക്കാർട്ടിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചിത്രം പഞ്ചാബി ഹൗസ് 18–ാം വാർഷികം ആഘോഷിക്കുന്നതിനിടെയാണ് സോഷ്യൽ മീഡിയ സാഹിത്യകാരന്മാർ രമണനെയുമായി രംഗത്തെത്തിയത്. ഉണ്ണിയല്ല, രമണനാണ് പഞ്ചാബി ഹൗസിലെ യഥാർഥ നായകനെന്നാണ് പലരുടെയും വാദം. അവരുടെ ന്യായങ്ങൾ കേട്ടാൽ ആർക്കും കൺഫ്യൂഷനാകും. ഇനി സത്യമതാണോ?‌

പഞ്ചാബി ഹൗസിൽ ബോട്ടിന്റെ അമരത്ത് ഒരു സൈന്യാധിപനെപ്പോലെ ജംക ജഗ ജകാ വിളിച്ച് രമണൻ കടന്നുവരുന്ന ഇൻട്രോയൊന്നും ബാഹുബലിക്ക് പോലും കിട്ടിയിട്ടില്ലത്രേ.


‘മൊതലാളീ, മൊതലാളി ഒരു ചെറ്റയാണെന്നു’ മുതലാളിയുടെ മുഖത്തുനോക്കി പറയുന്നതിലൂടെ മാർക്സ് വിഭാവനം ചെയ്ത യഥാർഥ തൊഴിലാളിയായി മാറാൻ രമണനു കഴിഞ്ഞിട്ടുണ്ട്.

ഇന്നു ട്രെൻഡിയായി ഓടുന്ന പല സ്റ്റൈലുകളും രമണൻ പണ്ടേ പരീക്ഷിച്ചിട്ടുണ്ട്. മുടി മുന്നിലേക്ക് ഇട്ടു ഫ്രീക്ക് സ്റ്റൈലിനു തുടക്കംകുറിച്ചതു രമണൻ ആയിരുന്നത്രേ? പോണി ടെയ്ൽ, സീത്രൂ ഡ്രസ്... എന്തിനേറെ, ശാസ്ത്രീയമായും രമണന് അപാര അവഗാഹമുണ്ടെന്നു തെളിയിക്കുന്ന പല സീനുകളും പഞ്ചാബി ഹൗസിൽ ഉണ്ടത്രേ. ‘മുതലാളീ, ദേ ബോട്ട്ജെട്ടി പിന്നോട്ടു പോകുന്നു’ എന്ന ഒറ്റ ഡയലോഗിലൂടെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പരമ തലങ്ങളിലേക്കാണ് രമണൻ പോകുന്നതെന്ന്, കോരിത്തരിച്ച ചില രമണഭക്തർ ഉൾക്കിടിലത്തോടെ പറയുന്നു.

ഇനിയും രമണനു പല നിർവചനങ്ങൾ സോഷ്യൽ മീ‍ഡിയയിൽ സുലഭം. ക്ഷത്രിയനായിരുന്നിട്ടും മുതലാളിക്കു വേണ്ടി വീട്ടുപണി ചെയ്ത രമണൻ, ആഴക്കടലിൽ ആഫ്രിക്കൻപായൽ തിന്നു വിശപ്പടക്കിയ രമണൻ, ഒടുവിൽ മലയാളിയുടെ അഭിമാനമായ ചോറിനു വേണ്ടി പഞ്ചാബികളുടെ അടി പടലയോടെ വാങ്ങിക്കൂട്ടിയ രമണൻ... ഒരു വീരനായകന്റെ എല്ലാ ലക്ഷണങ്ങളുമൊത്തിണങ്ങിയ പാവങ്ങളുടെ അയൺമാനാണ് രമണൻ... ഇതെല്ലാം കാണുന്ന ഹരിശ്രീ അശോകന്റെ കാര്യമോ?

ഓർക്കാപ്പുറത്ത് സ്വർണമെഡൽ കിട്ടാൻ പോകുന്നുവെന്നു കേട്ട ഗുസ്തി താരം യോഗേശ്വർ ദത്തിന്റെ അവസ്ഥയിലാകും ഹരിശ്രീ അശോകൻ ഇപ്പോൾ!!


ഇതൊക്കെ കാണുമ്പോൾ ജബ ജബാ

ഫെയ്സ്ബുക്കിൽ രമണനു കിട്ടുന്ന ഈ താരപരിവേഷം കാണുമ്പോൾ ഇതു ഞങ്ങളുടെ രമണൻ തന്നെയോ എന്ന് വർണ്യത്തിലാശങ്ക അഥവാ ‘ജബ ജബാ’ എന്ന അവസ്ഥയിലാണിപ്പോൾ. കേരളീയർക്ക് ഏതവസ്ഥയിലും ഉപയോഗിക്കാൻ ‘ജബാ’ എന്ന പദം മലയാള ഭാഷയ്ക്കു രമണന്റെ സംഭാവനയാണ്.   – മെക്കാർട്ടിൻ