എല്ലാം സിനിമയ്ക്ക് വേണ്ടി: രശ്മി

രാഹുലിനെയും രശ്മിയെയും പെൺവാണിഭത്തിലേക്ക് നയിച്ചത് സിനിമ വരുത്തിവച്ച കടബാധ്യത. രാഹുൽ പശുപാലൻ സംവിധാനം ചെയ്യാനിരുന്ന പ്ലിംഗ് എന്ന സിനിമ വരുത്തിവച്ച ബാധ്യത തീർക്കാനാണ് തങ്ങൾ പെണ്‍വാണിഭത്തിന് ഇറങ്ങിയതെന്നാണ് രശ്മി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

ചുംബനസമരവും അതിന് മാധ്യമങ്ങൾ കൊടുത്ത പ്രാധാന്യവുമാണ് പശുപാലനും ഭാര്യയ്ക്കും സെലിബ്രിറ്റി ഇമേജ് നൽകുന്നത്. പൊലീസ് വാഹനത്തിൽ വച്ച് രാഹുലും രശ്മിയും ചുംബിക്കുന്ന ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും ഇടം പിടിച്ചു. തുടർന്നാണ് രാഹുൽ പശുപാലൻ ഒരു സിനിമ സംവിധാനം ചെയ്യുന്നുവെന്ന വിവരം പുറത്തറിയിക്കുന്നത്. കഥയും തിരക്കഥയും ഭാര്യ രശ്മിയുടേതും. പ്ലിംഗ് എന്ന് പേരിട്ട സിനിമയുടെ പ്രാരംഭപ്രവർത്തനങ്ങൾ ഇവർ തുടങ്ങിയിരുന്നു.

കിസ് ഒാഫ് ലവ് സമരവും 2016–ലെ കേരളാ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പുമാണ് പശുപാലൻ തന്റെ ചിത്രത്തിൽ വിഷയമാക്കാനിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതുമാണ്.

എൻജിനീയറിങ് കോളജിൽ സഹപാഠികളായിരുന്നു രാഹുലും രശ്മിയും. ഏഴ് വർഷം മുമ്പ് ചെന്നൈയിൽവച്ചാണ് രാഹുലും രശ്മിയും സൗഹൃദത്തിലാകുന്നത്. പരിചയം പ്രണയമായി വളർന്നതോടെ താമസവും ഒരുമിച്ചായി. വിവാഹത്തിലും എത്തി. ഇവർക്ക് ആറുവയസുള്ള ഒരു ആൺകുട്ടിയുണ്ട്.