സിദ്ധാര്‍ഥ് സംസാരിച്ചു; അമ്മയെ തിരക്കി

കാറപടകത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സിദ്ധാര്‍ഥ് ഭരതന്‍ സംസാരിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം രാവിലെ വെന്‍റിലേറ്ററില്‍ നിന്നും മാറ്റിയ സിദ്ധാര്‍ഥിന്‍റെ നില ഏറെ മെച്ചപ്പെട്ടിരുന്നു. മരുന്നുകളോട് അദ്ദേഹത്തിന്‍റെ ശരീരം മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെയാണ് സിദ്ധാര്‍ഥ് ഡോക്ടറോടും ആശുപത്രി ജീവനക്കാരോടും സംസാരിച്ചുതുടങ്ങിയത്.

കാറപകടത്തിന് മുന്‍പുള്ള എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് ഓര്‍മയുണ്ട്. പെട്ടന്ന് എന്താണ് സംഭവിച്ചതെന്ന് ഓര്‍മയില്ലെന്നും കാര്‍ ഇടിച്ചത് വരെയുള്ള കാര്യങ്ങള്‍ ഓര്‍‍ക്കുന്നുവെന്നും സിദ്ധാര്‍ഥ് പറയുന്നു. തനിക്ക് ഒരു കുഴപ്പവുമില്ലെന്ന് അമ്മയോട് പറയാനും സിദ്ധാര്‍ഥ് ഡോക്ടറോട് പറഞ്ഞു.

ആരോഗ്യനില മെച്ചപ്പെട്ടതുകൊണ്ട് തുടയെല്ലിലെ പൊട്ടലിന് ശനിയാഴ്ച സര്‍ജറി നടത്താന്‍ തീരുമാനിച്ചതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. കൈയില്‍ മൂന്നിഞ്ച് ആഴത്തില്‍ മുറിവുണ്ട്. അതിനും ശസ്ത്രക്രിയ ശനിയാഴ്ച തന്നെ നടത്തുമെന്ന് ആശുപത്രിവൃത്തങ്ങള്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

സെപ്റ്റംബര്‍ 12ന് കൊച്ചി ചമ്പക്കരയിൽ കാർ മതിലിലിടിച്ചാണ് അപകടമുണ്ടാകുന്നത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

സംവിധായകന്‍ ഭരതന്റെയും നടി കെ.പി.എ.സി ലളിതയുടെയും മകനാണ് സിദ്ധാര്‍ഥ് ഭരതന്‍. കമലിന്‍റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.