നിർമാതാവിനെ കാണാനില്ല; പരാതിയുമായി ഭാര്യ പൊലീസിൽ

പ്രശസ്ത തമിഴ് നിര്‍മ്മാതാവ് മദനെ കാണാനില്ലെന്ന് പരാതി. മെയ് 28നാണ് ചെന്നൈയില്‍ നിന്ന് മദന്‍ അപ്രത്യക്ഷനായത്. താന്‍ ‘സമാധി’ അനുഷ്ഠിക്കാന്‍ വാരണാസിയിലേക്ക് പോകുകയാണെന്ന് അദ്ദേഹം സുഹൃത്തുക്കള്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു. ഇതേതുടര്‍ന്ന് ചെന്നൈ പൊലീസ് വാരണാസിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

മദന്‍ രണ്ടു ദിവസം തങ്ങിയ ലോഡ്ജില്‍ എത്താന്‍ പറ്റിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ സംഘത്തലവനായ ഓഫീസര്‍ പറഞ്ഞു. മദനെ കാണാതായെന്ന കാണിച്ച് ഭാര്യ സിന്ധു നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മദന്റെ ഫോണ്‍ പിന്തുടര്‍ന്നതില്‍ നിന്നും അദ്ദേഹം ഡല്‍ഹിയിലും വാരണാസിയിലും എത്തിയിരുന്നതായി കണ്ടെത്തിയെന്ന് ഭാര്യ പറയുന്നു. കാര്‍ ചെന്നൈ വിമാനത്താവളത്തിനു സമീപത്തുനിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

അതിനിടെ മദനെതിരെ ചെന്നൈ സ്വദേശി വെങ്കടേശൻ സിറ്റി പൊലീസ് കമ്മീഷണറർക്ക് മറ്റൊരു പരാതി നൽകി. എസ്. ആര്‍. എം. മെഡിക്കല്‍ കോളജേില്‍ സീറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് മദന്‍ 62 ലക്ഷം രൂപ വാങ്ങിയെന്നും ഇതില്‍ പത്ത് ലക്ഷം രൂപ മാത്രം തിരിച്ചുതന്നശേഷം മദന്‍ സ്ഥലത്തു നിന്നും മുങ്ങിയെന്നുമാണ് ചെന്നൈ സ്വദേശി വെങ്കടേശന്‍ ചൊവ്വാഴ്ച സിറ്റിപോലീസ് കമ്മിഷണര്‍ ഓഫീസില്‍ പരാതി നല്‍കിയത്.