ബാഹുബലിയുടെ ടിക്കറ്റിനായി ഒരുകിലോമീറ്റര്‍ നീണ്ട ക്യൂ

ജൂലൈ 10ന് തിയറ്ററുകളിലെത്തുന്ന ബാഹുബലി കാണാന്‍ ഇന്ത്യ മുഴുവനുള്ള സിനിമാപ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ബ്രഹ്മാണ്ഡ ചിത്രം ആദ്യദിവസം തന്നെ തിയറ്ററുകളിലെത്തി കാണാന്‍ കാത്തിരിക്കുന്നവരും ഏറെ. ഹൈദരാബാദ് ഐമാക്സ് തിയറ്ററില്‍ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിങിനായി കണ്ടത് ഒരു കിലോമീറ്റര്‍ നീളമുള്ള ആളുകളുടെ നീണ്ടനിര.

കരണ്‍ ജോഹര്‍ ആണ് ബാഹുബലിയുടെ ടിക്കറ്റ് മേടിക്കാന്‍ നില്‍ക്കുന്ന നീണ്ടനിരയുടെ വിഡിയോ ട്വീറ്റ് ചെയ്തത്. ഇന്ത്യൻ സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് ബാഹുബലി. 200 കോടി രൂപ മുടക്കി തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലെത്തുന്ന ‘ബാഹുബലി’ ജൂലൈ 10നു റിലീസ് ചെയ്യും. മൊത്തം നാലു മണിക്കൂറും എട്ടു മിനിറ്റും നീളുന്ന രണ്ടു ഭാഗങ്ങളായുള്ള ചിത്രത്തിന്റെ ആദ്യഭാഗമാണ് റിലീസ് ചെയ്യാൻ പോകുന്നത്. തെലുങ്കു സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സാറ്റലൈറ്റ് തുക കിട്ടിയ ചിത്രം കൂടിയാണിത്. രണ്ടു ഭാഗങ്ങൾക്കും കൂടി 25 കോടി രൂപയാണ് മാ ടിവി നൽകിയത്.

എഡി 500ലെ രാജവംശങ്ങളുടെയും യോദ്ധാക്കളുടെയും കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥയും രാജമൗലി തന്നെ. പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്ക ഷെട്ടി, തമന്ന, രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ, സുദീപ്, അദിവി ശേഷ് തുടങ്ങിയവരാണ് അഭിനേതാക്കൾ. രാജമൗലിയുടെ അടുത്ത ബന്ധുകൂടിയായ എം.എം. കീരവാണിയാണു സംഗീതം. തെലുങ്കിലും തമിഴിലുമായി ഒരേ സമയത്തു ചിത്രീകരിച്ച ബാഹുബലിയുടെ മൊഴിമാറ്റരൂപമാണു മലയാളത്തിലും ഹിന്ദിയിലും ഇറങ്ങുക.

പ്രഭാസും റാണയും അനുഷ്കയും അടക്കമുള്ള താരങ്ങളെല്ലാം ചിത്രത്തിനുവേണ്ടി ഏറെ പ്രയാസപ്പെടുകയും ഹോംവർക്ക് നടത്തുകയും ചെയ്തു. വാൾപയറ്റും കുതിരസവാരിയുമൊക്കെ പഠിച്ചു ഇവർ. ഒറ്റ ഭാഗമായിത്തന്നെ ഇറക്കാനായിരുന്നു പദ്ധതിയെങ്കിലും ചിത്രത്തിന്റെ നീളം ഒരു തരത്തിലും കുറയ്ക്കാൻ പറ്റാതായതോടെയാണു രണ്ടു ഭാഗമാക്കാൻ തീരുമാനിച്ചത്. കർണൂൽ റോക്ക് ഗാർഡൻ, ഹൈദരാബാദ്, രാമോജി ഫിലിം സിറ്റി, കേരളം, ബൾഗേറിയ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. തൃശൂർ ജില്ലയിലെ അതിരപ്പിള്ളിയിലാണു ചില സുപ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്.