നടി ആക്രമിപ്പെട്ട ദിവസം റിമി ദിലീപിനേയും കാവ്യയേയും വിളിച്ചു

നടിയെ ആക്രമിച്ച കേസിൽ ഗായിക റിമി ടോമിയെ പൊലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്യും. ‍ചോദ്യം ചെയ്യലിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥൻ ഫോണിൽ വിളിച്ചു ചില കാര്യങ്ങൾ തിരക്കിയെന്നു റിമി തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് ശബ്ദ പരിശോധനയ്ക്കുള്ള സാമ്പിൾ സ്വീകരിക്കാനാണെന്നാണു വിവരം. നടി ഉപദ്രവിക്കപ്പെട്ട ഫെബ്രുവരി 17ന് രാത്രി ഒമ്പതിനും 11 നും ഇടയിൽ റിമി നടൻ ദിലീപിനേയും കാവ്യയേയും രണ്ടു വട്ടം ഫോണിൽ വിളിച്ചിരുന്നു. അന്നു തന്നെ വൈകിട്ട് 5നും രാത്രി 12.30നും ദിലീപിനേയും വിളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റിമിയ്ക്കും സംഭവത്തിൽ പങ്കുണ്ടോയെന്ന് വിശദമായി പരിശോധിക്കാൻ അന്വേഷണ സംഘം തയ്യാറെടുക്കുന്നതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.

കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ മുൻപ് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് റിമിയിലേക്കുമെത്തുന്നത്. നടിയെ ഉപദ്രവിച്ച കേസിൽ സംശയിക്കാവുന്ന ഒന്നിലധികം തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പൊലീസ് ചോദ്യം ചെയ്യലിന് ഒരുങ്ങുന്നത്. ദിലീപുമായും കേസിൽ പൊലീസ് ചോദ്യം ചെയ്ത മറ്റൊരു നടൻ നാദിർഷയുമായും റിമിക്ക് വർഷങ്ങളായി അടുത്ത ബന്ധമുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥൻ റിമിയെ ചോദ്യം ചെയ്തതു സംബന്ധിച്ച് വാർത്തകൾ വന്നതിനു പിന്നാലെ റിമി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകൾ നിഷേധിച്ച താരം അമേരിക്കയിൽ നടന്ന ഷോയെ സംബന്ധിച്ചാണ് പൊലീസ് ആരാഞ്ഞതെന്നും മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഒരിക്കൽ ഇൻകം ടാക്സ് നടത്തിയ റെയ്ഡിൽ  നികുതി അടയ്ക്കാത്തതിനു പിഴ ഒടുക്കേണ്ടി വന്നതൊഴിച്ചാൽ മറ്റൊരു പ്രശ്നവും തനിക്കില്ലെന്നും റിമി പറഞ്ഞു. കേസിൽ പൊലീസ് വിരൽചൂണ്ടുന്ന മാഡം താൻ അല്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ടെലിവിഷൻ പരിപാടികളിലൂടെയാണ് റിമി സിനിമയിലേക്കെത്തുന്നത്. ഒട്ടനവധി ചിത്രങ്ങളിൽ ഹിറ്റ് ഗാനങ്ങൾ ആലപിച്ച റിമി നിരവധി ടെലിവിഷൻ ഷോകളും അവതരിപ്പിക്കുന്നുണ്ട്.