വിമാനത്താവളത്തിൽ മോശം പെരുമാറ്റം: ഗായകന്റെ വിഡിയോ വൈറൽ

വൈറൽ വിഡിയോകളുടെ കാലമാണ്. നല്ല കാര്യത്തിനായാലും മോശം കാര്യത്തിനായാലും സ്ഥലവും കാലവും മറന്ന് നിലവിട്ട് സംസാരിച്ചാൽ എപ്പോൾ പണികിട്ടി എന്നു ചിന്തിച്ചാൽ മതി. എന്തായാലും അതിന്റെ പരിണിതി ഫലം നമ്മെ തേടിവരും. ബോളിവുഡ് ഗായകന്‍ ഉദിത്  നാരായണന്‍റെ മകൻ ആദിത്യ നാരായണന് ഇപ്പോൾ സംഭവിച്ചതും. വിമാനത്താവള ജീവനക്കാരോട് ഗായകൻ കൂടിയായ ആദിത്യ അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങൾ പുറത്തായി. ഒരു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്​. ആദിത്യ ജീവനക്കാരോട് മാപ്പു പറഞ്ഞെങ്കിലും സംഗതി ആകെ നാണക്കേടായി. 

അനുവദനീയമായതിൽ കൂടുതൽ ഭാരമുണ്ടായിരുന്ന ലഗേജിന് കൂടുതൽ ചാർജ് നൽകണം എന്ന് അധികൃതർ പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. റായ്പൂർ-മുംബൈ റൂട്ടിലുള്ള ഇൻഡിഗോ എയർലൈന്‍ ജീവനക്കാരുമായാണ് ആദിത്യ പ്രശ്നമുണ്ടാക്കിയത്​. റായ്പൂർ വിമാനത്താവളത്തിലായിരുന്നു സംഭവം. ലഗേജുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് ഭീഷണിയിലേക്കും മോശം സംസാരത്തിലേക്കും വഴിവച്ചത്. 'നിന്നെ വിവസ്ത്രനാക്കിയില്ലെങ്കിൽ എന്റെ പേര് ആദിത്യ എന്നല്ല' എന്നൊക്കെയാണ് ഗായകൻ ഒരു ഉദ്യോഗസ്ഥനോടു പറഞ്ഞത്. ആദിത്യയും അഞ്ചംഗ സംഘവുമാണ് യാത്രയ്ക്കെത്തിയത്​. മോശം പെരുമാറ്റം തുടർന്നാൽ യാത്ര അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയതോടെ ആദിത്യ ക്ഷമാപണം നടത്തി. 

നാലു വയസു മുതൽ സംഗീതം അഭ്യസിക്കുന്ന ആദിത്യ മികച്ച ഗായകനാണ്. 1995ൽ രംഗീല എന്ന ചിത്രത്തിൽ ആശാ ഭോസ്‍ലേയ്ക്കൊപ്പം പാടിക്കൊണ്ടായിരുന്നു തുടക്കം. താൽ, രാം ലീല, പർദേശ്, ശാസ്ത്ര, മസൂ, അകേലേ ഹം അകേലെ തും തുടങ്ങിയ ചിത്രങ്ങളിൽ ആദിത്യ പാടിയിട്ടുണ്ട്. സ്റ്റേജ് പരിപാടികളിലും ടിവി ഷോകളിലും സജീവമാണ് ആദിത്യ. രംഗീലയിലും പർദേശിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.