മലയാളത്തിന്റെ ഗാനഗന്ധര്‍വ്വനെ തേടി ഒരിക്കല്‍ കൂടി ദേശീയ ചലച്ചിത്ര പുരസ്‌കാരമെത്തിയിരിക്കുന്നു. മങ്ങാത്ത പ്രതിഭയ്ക്കു മുന്നില്‍, പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യത്തിനു മുന്നില്‍ ഒരിക്കല്‍ കൂടി രാജ്യം ആദരത്തിന്റെ പൊന്നാടയുമായെത്തിയിരിക്കുന്നു. പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസപൂർവം മന്‍സൂര്‍ എന്ന ചിത്രത്തിലെ രമേശ് നാരായണന്‍ ഈണമിട്ട പോയ് മറഞ്ഞ കാലം എന്ന പാട്ടിനാണ് മലയാളികളുടെ പ്രിയങ്കരനായ കെ.ജെ. യേശുദാസ് എന്ന ദാസേട്ടന് അവാര്‍ഡ് ലഭിച്ചത്. ഇതിനു മുന്‍പ് ഏഴു പ്രാവശ്യമാണ് ഇതേ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്. ഇത്തവണ ദേശീയ പുരസ്‌കാരം നേടുമ്പോള്‍ അതിനു തിളക്കമിത്തിരി കൂടുതലാണ്.കാരണം കാല്‍നൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണ് അദ്ദേഹത്തെ തേടി ഇൗപുരസ്‌കാരമെത്തിയിരിക്കുന്നത്. കാല്‍നൂറ്റാണ്ട് എന്നു പറയുന്നത് ഒരു ചെറിയ കാലയളവല്ലല്ലോ. പക്ഷേ അതിനേക്കാളുപരി ഈ പുരസ്‌കാരത്തിനു പ്രാധാന്യമേറുന്നത് മറ്റൊന്നു കൊണ്ടാണ്.
ഇത്രയധികം ഗാനങ്ങള്‍ പാടിയിട്ടും, ഇത്രയധികം പുരസ്‌കാരങ്ങള്‍ നേടിയിട്ടും സംഗീതത്തോട് എത്രമാത്രം ആദരവോടെ, ഭയഭക്തിയോടെ, ആര്‍മാത്ഥതയോടെ അദ്ദേഹം ചേര്‍ന്നുനില്‍ക്കുന്നു എന്നതിനു തെളിവാണ് ഈ പാട്ട്. ഒരു തവണ റെക്കോഡിങ് പൂര്‍ത്തിയാക്കി പോയതിനു ശേഷം തിരികെയെത്തി പാടിയ പാട്ടിനാണ് അദ്ദേഹത്തിന് അവാര്‍ഡ് കിട്ടിയത്. പ്രേംദാസ് ഗുരുവായൂര്‍ എഴുതിയ കാവ്യാത്മകമായ പാട്ടിന് ലളിതമായ ഈണമിട്ട രമേശ് നാരായണന്‍ ഇൗ ‘രണ്ടാം വട്ട’ പാട്ടിനെക്കുറിച്ച് പറയുന്നതിങ്ങനെ.
‘ചില വരികള്‍ കാണുമ്പോഴേ മനസ്സില്‍ ഈണം വരും. അപൂര്‍വ്വമായേ അങ്ങനെ സംഭവിക്കാറുള്ളൂ. ഈ പാട്ടിന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നു. ദുബായില്‍ വച്ചാണ് പാട്ട് റെക്കോഡ് ചെയ്യാന്‍ പദ്ധതിയിട്ടത്. പക്ഷേ അന്ന് ദാസേട്ടന്റെ തൊണ്ടയ്ക്ക് ചെറിയ അസ്വസ്ഥതയുണ്ടായിരുന്നതിനാല്‍ അത് നടന്നില്ല. പിന്നീട് റെക്കോർഡിങ് ചെന്നൈയിലേക്കു മാറ്റി. ഈണം അദ്ദേഹത്തിന് ഏറെയിഷ്ടമായി. പതിവുപോലെ സന്തോഷത്തോടെ പാട്ട് പാടി മടങ്ങി. ഞാനും തിരികെ പോന്നു. ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ ഫോണിൽ വിളിച്ചു.
നാരായണാ...ഞാന്‍ പാട്ടിന്റെ കുറച്ച് ഭാഗങ്ങള്‍ ഒന്നുകൂടി ശരിയാക്കി പാടിയിട്ടുണ്ട്. ഏതാണോ നല്ലതെന്നു തോന്നുന്നത് അതെടുത്താല്‍ മതി കേട്ടോ. അദ്ദേഹം പറഞ്ഞത് കേട്ട് ശരിക്കും ഞാന്‍ അമ്പരന്നു പോയി. ഒരു തവണ പാടിയിട്ടു പോയ ദാസേട്ടൻ ഒരാഴ്ചയ്ക്കു ശേഷം തിരികെ വന്ന് ഞാന്‍ അറിയാതെ സ്റ്റുഡിയോയില്‍ പോയി പാട്ട് ഒന്നുകൂടി പാടിയിരിക്കുന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ ആ ഈണം തങ്ങിനില്‍ക്കുകയായിരുന്നു. അത്രമാത്രം അര്‍പ്പണ ബോധമുള്ളയാളാണ് അദ്ദേഹം. എനിക്കു തോന്നുന്നില്ല ഇതിനു മുന്‍പ് ഏതെങ്കിലുമൊരു സംഗീത സംവിധായകന് ഇങ്ങനെയൊരു ഭാഗ്യം അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടുണ്ടെന്ന്. എനിക്കൊരുപാട് സന്തോഷം തോന്നി. ആ ആത്മാര്‍ഥതയ്ക്കു കിട്ടിയ പുരസ്‌കാരമാണിത്.’
1972,1973,1976,1982,1987,1991,1993 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇതിനു മുന്‍പ് കെ.ജെ. യേശുദാസിന് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. നിരവധി പ്രാവശ്യം തെന്നിന്ത്യയിലെ വിവിധ ഭാഷകളിലെ ആലാപനത്തിന് അതാത് സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ദാസേട്ടന് ദേശീയ തലത്തില്‍ അംഗീകാരം ലഭിക്കുമ്പോള്‍ ആദരിക്കപ്പെടുന്നത് ഒരു ജനത കൂടിയാണ്, നമ്മള്‍ മലയാളികള്‍. ഒരു ചലച്ചിത്ര ഗാനം ഇറങ്ങിയാല്‍ റേഡിയോ വഴി, അല്ലെങ്കില്‍ ടിവി വഴി അതുമല്ലെങ്കില്‍ ഗാനമേള സംഘങ്ങളിലൂടെ മാത്രം ആ പാട്ട് പിന്നെയും കേള്‍ക്കുന്ന കാലം എന്നേ പോയ് മറഞ്ഞു. കവര്‍ വേര്‍ഷനുകള്‍, റീമിക്‌സുകള്‍ അങ്ങനെ പാട്ടുകള്‍ പലരൂപത്തില്‍ ഇന്ന് പുനരവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പുതിയ എത്രയധികം ഗായകരാണ് എത്തിയത്. എന്നിരുന്നാലും യേശുദാസ് പാടിയ ഗാനം മറ്റാരു പാടിയാലും നമുക്ക് തൃപ്തിവരില്ല. അതാണ് ആ ആലാപനത്തിലെ മാജിക്. അദ്ദേഹം ഓരോ ഗാനത്തിനും നല്‍കുന്ന ഭാവഭംഗി മറ്റേതൊരു ഗായകനോ ഗായികയ്‌ക്കോ അനുകരിക്കുവാന്‍ കഴിയുന്നതല്ല. ഗാനഗന്ധര്‍വ്വന്‍ എന്നു നമ്മള്‍ അദ്ദേഹത്തെ വിളിക്കുന്നതും ഇതു കൊണ്ടു തന്നെ.
അദ്ദേഹത്തിന്റെ ആലാപന പ്രതിഭയ്ക്ക് ഇണങ്ങിയ പാട്ടുകള്‍ പുതിയ കാല ചലച്ചിത്ര സംഗീതത്തിന് അധികം നല്‍കുവാനായില്ലെന്നതു സത്യമാണ്. അങ്ങനെയൊന്നു സാധ്യമായപ്പോഴാകട്ടെ, പുതിയ കാല കേള്‍വിക്കാരുടെ ആസ്വാദന ശൈലി മാറിപ്പോയെന്ന പറച്ചിലിനെ അസ്ഥാനത്താക്കി അവയെല്ലാം അവര്‍ നെഞ്ചേറ്റി. ഈ പാട്ടും അതുപോലെ തന്നെയായിരുന്നു. കേട്ടമാത്രയില്‍ തന്നെ നെഞ്ചകത്തു പതിഞ്ഞു പോയ പാട്ട്. ഇപ്പോഴിതാ ദേശീയ ചലച്ചിത്ര പുരസ്‌കാരവും.
മലയാളത്തിന്റെ ഗാനഗന്ധര്‍വ്വനെ തേടി ഒരിക്കല്‍ കൂടി ദേശീയ ചലച്ചിത്ര പുരസ്‌കാരമെത്തിയിരിക്കുന്നു. മങ്ങാത്ത പ്രതിഭയ്ക്കു മുന്നില്‍, പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യത്തിനു മുന്നില്‍ ഒരിക്കല്‍ കൂടി രാജ്യം ആദരത്തിന്റെ പൊന്നാടയുമായെത്തിയിരിക്കുന്നു. പി.ടി.കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസപൂർവം മന്‍സൂര്‍ എന്ന ചിത്രത്തിലെ രമേശ് നാരായണന്‍ ഈണമിട്ട പോയ് മറഞ്ഞ കാലം എന്ന പാട്ടിനാണ് മലയാളികളുടെ പ്രിയങ്കരനായ കെ.ജെ. യേശുദാസ് എന്ന ദാസേട്ടന് അവാര്‍ഡ് ലഭിച്ചത്. ഇതിനു മുന്‍പ് ഏഴു പ്രാവശ്യമാണ് ഇതേ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്. ഇത്തവണ ദേശീയ പുരസ്‌കാരം നേടുമ്പോള്‍ അതിനു തിളക്കമിത്തിരി കൂടുതലാണ്. കാരണം കാല്‍നൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണ് അദ്ദേഹത്തെ തേടി ഇൗ പുരസ്‌കാരമെത്തിയിരിക്കുന്നത്. കാല്‍നൂറ്റാണ്ട് എന്നു പറയുന്നത് ഒരു ചെറിയ കാലയളവല്ലല്ലോ. പക്ഷേ അതിനേക്കാളുപരി ഈ പുരസ്‌കാരത്തിനു പ്രാധാന്യമേറുന്നത് മറ്റൊന്നു കൊണ്ടാണ്.
ഇത്രയധികം ഗാനങ്ങള്‍ പാടിയിട്ടും, ഇത്രയധികം പുരസ്‌കാരങ്ങള്‍ നേടിയിട്ടും സംഗീതത്തോട് എത്രമാത്രം ആദരവോടെ, ഭയഭക്തിയോടെ, ആര്‍മാത്ഥതയോടെ അദ്ദേഹം ചേര്‍ന്നുനില്‍ക്കുന്നു എന്നതിനു തെളിവാണ് ഈ പാട്ട്. ഒരു തവണ റെക്കോഡിങ് പൂര്‍ത്തിയാക്കി പോയതിനു ശേഷം തിരികെയെത്തി പാടിയ പാട്ടിനാണ് അദ്ദേഹത്തിന് അവാര്‍ഡ് കിട്ടിയത്. പ്രേംദാസ് ഗുരുവായൂര്‍ എഴുതിയ കാവ്യാത്മകമായ പാട്ടിന് ലളിതമായ ഈണമിട്ട രമേശ് നാരായണന്‍ ഇൗ ‘രണ്ടാം വട്ട’ പാട്ടിനെക്കുറിച്ച് പറയുന്നതിങ്ങനെ.
‘ചില വരികള്‍ കാണുമ്പോഴേ മനസ്സില്‍ ഈണം വരും. അപൂര്‍വ്വമായേ അങ്ങനെ സംഭവിക്കാറുള്ളൂ. ഈ പാട്ടിന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നു. ദുബായില്‍ വച്ചാണ് പാട്ട് റെക്കോഡ് ചെയ്യാന്‍ പദ്ധതിയിട്ടത്. പക്ഷേ അന്ന് ദാസേട്ടന്റെ തൊണ്ടയ്ക്ക് ചെറിയ അസ്വസ്ഥതയുണ്ടായിരുന്നതിനാല്‍ അത് നടന്നില്ല. പിന്നീട് റെക്കോർഡിങ് ചെന്നൈയിലേക്കു മാറ്റി. ഈണം അദ്ദേഹത്തിന് ഏറെയിഷ്ടമായി. പതിവുപോലെ സന്തോഷത്തോടെ പാട്ട് പാടി മടങ്ങി. ഞാനും തിരികെ പോന്നു. ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ ഫോണിൽ വിളിച്ചു.
നാരായണാ...ഞാന്‍ പാട്ടിന്റെ കുറച്ച് ഭാഗങ്ങള്‍ ഒന്നുകൂടി ശരിയാക്കി പാടിയിട്ടുണ്ട്. ഏതാണോ നല്ലതെന്നു തോന്നുന്നത് അതെടുത്താല്‍ മതി കേട്ടോ. അദ്ദേഹം പറഞ്ഞത് കേട്ട് ശരിക്കും ഞാന്‍ അമ്പരന്നു പോയി. ഒരു തവണ പാടിയിട്ടു പോയ ദാസേട്ടൻ ഒരാഴ്ചയ്ക്കു ശേഷം തിരികെ വന്ന് ഞാന്‍ അറിയാതെ സ്റ്റുഡിയോയില്‍ പോയി പാട്ട് ഒന്നുകൂടി പാടിയിരിക്കുന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ ആ ഈണം തങ്ങിനില്‍ക്കുകയായിരുന്നു. അത്രമാത്രം അര്‍പ്പണ ബോധമുള്ളയാളാണ് അദ്ദേഹം. എനിക്കു തോന്നുന്നില്ല ഇതിനു മുന്‍പ് ഏതെങ്കിലുമൊരു സംഗീത സംവിധായകന് ഇങ്ങനെയൊരു ഭാഗ്യം അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടുണ്ടെന്ന്. എനിക്കൊരുപാട് സന്തോഷം തോന്നി. ആ ആത്മാര്‍ഥതയ്ക്കു കിട്ടിയ പുരസ്‌കാരമാണിത്.’
1972,1973,1976,1982,1987,1991,1993 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇതിനു മുന്‍പ് കെ.ജെ. യേശുദാസിന് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. നിരവധി പ്രാവശ്യം തെന്നിന്ത്യയിലെ വിവിധ ഭാഷകളിലെ ആലാപനത്തിന് അതാത് സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ദാസേട്ടന് ദേശീയ തലത്തില്‍ അംഗീകാരം ലഭിക്കുമ്പോള്‍ ആദരിക്കപ്പെടുന്നത് ഒരു ജനത കൂടിയാണ്, നമ്മള്‍ മലയാളികള്‍. ഒരു ചലച്ചിത്ര ഗാനം ഇറങ്ങിയാല്‍ റേഡിയോ വഴി, അല്ലെങ്കില്‍ ടിവി വഴി അതുമല്ലെങ്കില്‍ ഗാനമേള സംഘങ്ങളിലൂടെ മാത്രം ആ പാട്ട് പിന്നെയും കേള്‍ക്കുന്ന കാലം എന്നേ പോയ് മറഞ്ഞു. കവര്‍ വേര്‍ഷനുകള്‍, റീമിക്‌സുകള്‍ അങ്ങനെ പാട്ടുകള്‍ പലരൂപത്തില്‍ ഇന്ന് പുനരവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പുതിയ എത്രയധികം ഗായകരാണ് എത്തിയത്. എന്നിരുന്നാലും യേശുദാസ് പാടിയ ഗാനം മറ്റാരു പാടിയാലും നമുക്ക് തൃപ്തിവരില്ല. അതാണ് ആ ആലാപനത്തിലെ മാജിക്. അദ്ദേഹം ഓരോ ഗാനത്തിനും നല്‍കുന്ന ഭാവഭംഗി മറ്റേതൊരു ഗായകനോ ഗായികയ്‌ക്കോ അനുകരിക്കുവാന്‍ കഴിയുന്നതല്ല. ഗാനഗന്ധര്‍വ്വന്‍ എന്നു നമ്മള്‍ അദ്ദേഹത്തെ വിളിക്കുന്നതും ഇതു കൊണ്ടു തന്നെ.
അദ്ദേഹത്തിന്റെ ആലാപന പ്രതിഭയ്ക്ക് ഇണങ്ങിയ പാട്ടുകള്‍ പുതിയ കാല ചലച്ചിത്ര സംഗീതത്തിന് അധികം നല്‍കുവാനായില്ലെന്നതു സത്യമാണ്. അങ്ങനെയൊന്നു സാധ്യമായപ്പോഴാകട്ടെ, പുതിയ കാല കേള്‍വിക്കാരുടെ ആസ്വാദന ശൈലി മാറിപ്പോയെന്ന പറച്ചിലിനെ അസ്ഥാനത്താക്കി അവയെല്ലാം അവര്‍ നെഞ്ചേറ്റി. ഈ പാട്ടും അതുപോലെ തന്നെയായിരുന്നു. കേട്ടമാത്രയില്‍ തന്നെ നെഞ്ചകത്തു പതിഞ്ഞു പോയ പാട്ട്. ഇപ്പോഴിതാ ദേശീയ ചലച്ചിത്ര പുരസ്‌കാരവും.