റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനംകവർന്ന പിന്നണി ഗായിക അമൃത സുരേഷ് തന്റെ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു. 19–ാം വയസ്സിലെ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും സമൂഹമാധ്യമങ്ങളിലെ ആക്രമങ്ങളെക്കുറിച്ചുമൊക്കെ അമൃത വികാരധീനയായാണ് സംസാരിക്കുന്നത്.
പാട്ട് സ്വപ്നം കണ്ടു വളര്‍ന്നയാളാണ് താനെന്നും എന്നാൽ പഠിപ്പും പാട്ടും ഉപേക്ഷിച്ച് താനെടുത്ത തീരുമാനം തെറ്റിപ്പോയെന്നും അമൃത പറയുന്നു. മാതാ അമൃതാനന്ദമയിയിലുള്ള വിശ്വാസമാണ് തന്നെ തുണച്ചതെന്നും തനിക്ക് സംഭവിച്ചതിന് ആരെയും കുറ്റപ്പെടുത്താനില്ലെന്നും അവർ പറയുന്നു.
വീട്ടിലെല്ലാവരും എതിർത്ത തീരുമാനം താനെടുത്തത് പ്രേമം മൂലം എല്ലാം വിശ്വസിച്ചതു കൊണ്ടാണ്. മറ്റുള്ളവർ പറയുന്നത് കേൾക്കാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു താനെന്നും അമൃത പറഞ്ഞു. എന്നാല്‍ ആ ഘട്ടത്തിലൂടെ കടന്നു പോയതിനാലാണ് താൻ കരുത്തയായതെന്നും തന്റെ സ്വപ്നങ്ങൾ പിന്തുടരാനുള്ള കരുത്ത് ലഭിച്ചത് അങ്ങനെയാണെന്നും അമൃത പറയുന്നു.
‘സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആക്രമണത്തെക്കുറിച്ച് പരാതിയോ പ്രശ്നമോ ഇല്ല. കുറച്ചു നാൾ മുന്‍പ് ഞാനും മോളും ഒരുമിച്ചുള്ള ഒരു ചിത്രം ഞാന്‍ പോസ്റ്റ് ചെയ്തപ്പോൾ നിന്റെ മകളെ കാണാന്‍ പിശാചിനെ പോലുണ്ടെന്ന് കമന്റിട്ടവരുണ്ട്. ഒരു കുഞ്ഞിനെ പോലും വെറുതെ വിടാത്തവരുണ്ട്.’ അമൃത പറഞ്ഞു.