പരിഹസിച്ചവർ തിരിഞ്ഞോടി; റെക്കോർഡുകൾ ഭേദിച്ച് 'ഒടിയന്‍' മുന്നേറ്റം

റിലീസിനു മുൻപ് വൻ വരവേൽപ്പും റിലീസ് ശേഷം വലിയ വിമർശനവും ഏറ്റുവാങ്ങേണ്ടി വന്ന മലയാള ചിത്രമാണ് ഒടിയന്‍. സിനിമ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ കഥ മാറുകയാണ്. വിമർശകരുടെ വായടപ്പിക്കുംവിധമാണ് തീയറ്ററുകളിലേക്കു ജനം എത്തുന്നത്. സിനിമയെ പറ്റി ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നപ്പോഴും ഗാനങ്ങള്‍ കയ്യടിയോടെ പ്രേക്ഷകർ സ്വീകരിച്ചു. 

അടുത്തൊന്നും ഒരു സിനിമയിലെ എല്ലാ ഗാനങ്ങളും ഇത്രയും ഹിറ്റായിക്കാണില്ല. ആരാധകരെ ആവേശത്തിലാക്കിയായിരുന്നു ചിത്രത്തിലെ 'കൊണ്ടോരാം കൊണ്ടോരാം' എന്ന ഗാനത്തിന്റെ വരവ്. ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു മണിക്കൂറുകൾക്കകം കണ്ടതു ലക്ഷങ്ങളാണ്. ട്രന്റിങ്ങിൽ ഒന്നാമതെത്തി ഗാനം. നാലു മില്യണിൽ കൂടുതൽ കാഴ്ചക്കാരുമായി റെക്കോർഡുകൾ തീർത്ത് മുന്നേറുകയാണ് ഈ ഗാനത്തിന്റെ ലിറിക് വിഡിയോ. 

'മാനം തുടുക്കണ്' എന്ന ഗാനത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. മൂന്നു മില്യൺ ജനങ്ങളാണു ഗാനം കണ്ടത്. ചിത്രത്തിലേതായി ആദ്യം പുറത്തുവന്ന വിഡിയോ ഗാനമായിരുന്നു ഇത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ യൂട്യൂബ് ട്രന്റിങ്ങിൽ ഈ ഗാനവും ഒന്നാമതെത്തിയിരുന്നു. 

മോഹൻലാൽ പാടിയ 'ഏനൊരുവൻ' എന്ന ഗാനത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. രണ്ടു മില്യണിൽ കൂടുതൽ കാഴ്ചക്കാരായി ഇപ്പോൾ ഗാനത്തിന്. ഒടുവിലായി എത്തിയ 'മുത്തപ്പന്റെ ഉണ്ണി' എന്ന ഗാനത്തിനു ഒരുമില്യണിൽ കൂടുതൽ കാഴ്ചക്കാരായി. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കുകയാണ് ഒടിയനിലെ എല്ലാ ഗാനങ്ങളും. 

‌പ്രഭാവർമ, റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ എന്നിവരാണു വരികൾ എഴുതിയിരിക്കുന്നത്. എം.ജി. ശ്രീകുമാർ, ശങ്കര്‍ മഹാദേവൻ, മോഹന്‍ലാൽ, സുദീപ് കുമാർ, ശ്രേയ ഘോഷാൽ എന്നിവരാണു ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. എം. ജയചന്ദ്രന്റെ സംഗീതം.