കാട്ടിൽ പോയി മഞ്ഞക്കിളിയെ പിടിച്ച് ചുട്ടു തിന്നിട്ട് കള്ളും കുടിച്ച് അലമ്പുണ്ടാക്കി പൊലീസ് സ്റ്റേഷനിൽ കയറണം എന്നൊക്കെയാണ് ഇവരുടെ ആഗ്രഹങ്ങൾ. ഇവർ ആരാണെന്നല്ലേ. ജയറാമും രമേശ് പിഷാരടിയും പിന്നെ സാജു നവോദയ അഥവാ പാഷാണം ഷാജിയും. നാട്ടുമ്പുറത്തുകാരന്റെ ചെറിയ ചെറിയ വികൃതിത്തരങ്ങളെ കുറിച്ചുള്ള പാട്ട് ആടുപുലിയാട്ടമെന്ന ചിത്രത്തിലേക്കായി ഇവർ പാടിയതാണ്.
കഥാപാത്രത്തിന് സ്വാഭാവികത പകരുവാൻ താരങ്ങൾ തന്നെ പാട്ടു പാടുന്ന രീതി പതിവാണ്. മോഹൻലാൽ അടക്കം പല താരങ്ങളും അങ്ങനെ ചെയ്തിട്ടുമുണ്ട്. ഏറ്റവുമൊടുവിൽ ലീലയെന്ന ചിത്രത്തിലെ കുട്ടിയപ്പനായി ബിജു മേനോൻ പാടിയ പാട്ട് ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ലീലയിലേതു പോലെ ആടുപുലിയാട്ടത്തിലെ ഈ പാട്ടും വാമൊഴിയായി പ്രചരിച്ചതാണ്. രതീഷ് വേഗയാണ് ഈണമിട്ടത്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുപുലിയാട്ടം. ഓംപുരി, രമ്യാ കൃഷ്ണൻ എന്നിവരടങ്ങുന്ന വൻ താരനിരയാണ് ഈ ഹൊറർ ചിത്രത്തിലുള്ളത്.