പൊതു ആഘോഷ വേളകളിൽ സ്ത്രീകള്‍ ഉപദ്രവമേൽക്കുന്നത് പതിവായിരിക്കുകയാണ്. പുതുവത്സര ആഘോഷ രാവിൽ ബംഗളുരുവിൽ നടന്ന സംഭവം ഇനിയും നമ്മൾ മറന്നിട്ടില്ല. ഇതേ കാര്യമാണ് ഗായകൻ അതിഫ് അസ്‍ലമിന്റെ പരിപാടിക്കിടയിലുമുണ്ടായത്. അതിഫ് ഈ സംഭവത്തോടു പ്രതികരിച്ച രീതി സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയും ചെയ്തു.
പാട്ടു കേട്ട് മുൻനിരയിലിരുന്ന പെൺകുട്ടിയെ ചിലർ ശല്യപ്പെടുന്നത് അതിഫ് കാണുന്നുണ്ടായിരുന്നു. പെൺകുട്ടിയെ കണ്ടിട്ടില്ലെന്ന ഭാവത്തിലായിരുന്നു ഇവര്‍ പെരുമാറിയത്. ഇതു തുടർന്നപ്പോൾ അതിഫ് പരിപാടി നിര്‍ത്തിവച്ച് ഇവരെ ശകാരിച്ചു.
ഒരു പെൺകുട്ടി മുന്നിൽ നിൽക്കുന്നത് നിങ്ങൾ കാണുന്നില്ലേ? നിങ്ങളുടെ അമ്മയോ സഹോദരിയോ ആണ് ഇവിടെ ഇരുന്നിരുന്നതെങ്കിൽ ഇങ്ങനെ പെരുമാറുമായിരുന്നോ എന്നാണ് അതിഫ് ചോദിച്ചത്. ശനിയാഴ്ച രാത്രി പാകിസ്ഥാനിൽ നടന്ന സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം. പെൺകുട്ടിയോട് ഇവര്‍ അസഭ്യം പറയുന്നുണ്ടായിരുന്നുവെന്ന് അതിഫ് മനസിലാക്കിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ച് ശല്യക്കാരെ പുറത്താക്കിയ ശേഷമായിരുന്നു അതിഫ് പരിപാടി തുടർന്നത്. ഹർഷാരവങ്ങളോടെയാണ് അതിഫിന്റെ നടപടിയെ സദസ് വരവേറ്റത്. അതിഫിന്റെ പാട്ടുകൾ പോലെ തീവ്രമാണ് അദ്ദേഹത്തിന്റെ നിലപാടുകളും എന്നു തെളിയിക്കുന്നു ഈ വിഡിയോ.
പാകിസ്ഥാൻകാരനായ ഗായകൻ പണ്ടേ ഇന്ത്യയുടെ മനംകവർന്നതാണ്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തി തർക്കത്തെ തുടര്‍ന്ന് ശിവസേനയും മഹാരാഷ്ട്ര നവനിർമാൺ സഭയും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും അതിഫ് അസ്‍ലമിനെ പോലുള്ള പാക് ഗായകരെ ഇന്ത്യയിൽ പാടാൻ അനുവദിക്കരുത് എന്ന ആവശ്യം ഉയർത്തിയിരുന്നു. ഇന്ത്യയിലെ ആരാധക പക്ഷത്തിൽ ഭൂരിപക്ഷവും ഇതിനെ ശക്തമായി എതിർത്തിരുന്നു.