എം.ജയചന്ദ്രനെ കരിപ്പൂരിൽ അപമാനിച്ച സംഭവം: ഉന്നതതല അന്വേഷണത്തിനു ഉത്തരവ്

എം ജയചന്ദ്രനെ കരിപ്പൂരിൽ തടഞ്ഞ സംഭവത്തിൽ ഉന്നതതല അന്വേഷണത്തിനു ഉത്തരവ്. കസ്റ്റംസ് ആൻഡ് എക്സൈസ് ചെയർമാൻ അന്വേഷിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു.നീതികരിക്കാനാകാത്ത ഒരു കാര്യത്തിനെതിരെ പ്രതികരിച്ചതിൽ നേരിട്ട അപമാനം ഏറെ വേദനിപ്പിച്ചു. കേസിൽ ഉന്നതതല അന്വേഷണം നടക്കുമെന്ന വാർത്തയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിരുന്നു. എം ജയചന്ദ്രൻ മനോരമ ഓൺലൈനോടു പറഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥനായ അബ്ദുൽ റഷീദാണ് എം ജയചന്ദ്രനോട് മോശമായി പെരുമാറിയത്.

കെസി വേണുഗോപാൽ എംപിയാണ് പ്രശ്നം ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഈ മാസം നാലാം തിയതിയായിരുന്നു വിവാദമായ സംഭവം. ക്യു തെറ്റിച്ചു ചിലരെ മാത്രം കസ്റ്റംസ് ഓഫിസർ മുന്നിലേക്കു കൊണ്ടു പോകുന്നതിനെ ജയചന്ദ്രൻ ചോദ്യം ചെയ്തതായിരുന്നു പ്രകോപനങ്ങൾക്കു കാരണം. താനൊരു യൂസ്‌ലെസ് അല്ലേയെന്നും മറ്റുമുള്ള രൂക്ഷമായ വാക്കുകളിലായിരുന്നു ഉദ്യോഗസ്ഥന്റെ ക്ഷോഭം പുറത്തുവന്നത്. എം ജയചന്ദ്രൻ പ്രശസ്തനായ സംഗീതജ്ഞനാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയായിരുന്നു കസ്റ്റംസ് ഓഫിസറുടെ പ്രതികരണം.