സെൽഫിയിൽ പുലിവാൽ പിടിച്ച് ഗായിക കോമൾ

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കത്തി നിന്ന വിവാദമായിരുന്നു മുത്തശ്ശന്റെ മൃതദേഹത്തോടൊപ്പം സെൽഫിയിട്ട സംഭവം. ഇതിനെ അപലപിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ പാകിസ്ഥാനിൽ നിന്നുള്ള പ്രശസ്ത ഗായിക കോമൾ റിസ്വി മറ്റൊരു സെൽഫി വിവാദത്തിൽ പെട്ട് പുലിവാൽ പിടിച്ചിരിക്കുകയാണ്.

അസുഖം ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന സാമൂഹിക പ്രവർത്തകനും മനുഷ്യ സ്നേഹിയുമായ അബ്ദുൾ സത്താർ എതിയെ കാണാനെത്തിയപ്പോൾ താരമെടുത്ത സെൽഫിയാണ് വിവാദത്തിനാധാരം. അദ്ദേഹത്തോടൊപ്പം ചിരിച്ചുകൊണ്ട് സെൽഫിയെടുത്ത് അത് ഫെയ്സ്ബുക്കിൽ പോസ്റ്റുചെയ്തതോടെയാണ് വിവാദമാരംഭിച്ചത്. മനുഷ്യസ്നേഹിയായ ഒരു മനുഷ്യന്റെ ദുഃഖാവസ്ഥയിൽ സന്തോഷിച്ച്, ചിരിച്ചു കൊണ്ട് സെൽഫി പോസ്റ്റുചെയ്യാൻ എങ്ങനെയാണ് താരത്തിന് കഴിഞ്ഞതെന്ന തരത്തിലുള്ള കമന്റുകളായിരുന്നു ആ പോസ്റ്റിന് വന്നത്. സെൽഫിയിൽ റിസ്വിയുടെ ചിത്രം ഫോട്ടോ ഷോപ്പിൽ മാറ്റി സ്ഥാപിച്ച് നിരവധി പരിഹാസ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാനും തുടങ്ങി.

സംഭവം വൻ ചർച്ചയായതോടെ താരം തന്നെ അതിന് മറുപടിയുമായി രംഗത്തെത്തുകയായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സെൽഫികളിൽ ഒന്നായിരുന്നുവതെന്നും ആ സെൽഫിയെടുക്കുമ്പോൾ വലിയ മനുഷ്യ സ്നേഹിയായ അദ്ദേഹവും വലിയ സന്തോഷത്തിലായിരുന്നുവെന്നും റിസ്വി പറയുന്നു. അദ്ദേഹത്തിനൊപ്പവും കുടുംബത്തോടൊപ്പവും ചിലവഴിച്ച സന്തോഷകരമായ നിമിഷങ്ങളെ കൊല്ലുന്ന തരത്തിലുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നതെന്നും താരം കുറ്റപ്പെടുത്തി. പാട്ടും ചർച്ചകളുമായി ഞങ്ങൾ ചിലവഴിച്ച സന്തോഷകരമായ നിമിഷങ്ങളെ ഒരു വിമർശനങ്ങൾ കൊണ്ടും ഇല്ലാതാക്കാൻ പറ്റില്ലെന്നും താരം വ്യക്തമാക്കുന്നു.