അമ്പത്തിനാല് കോടിയുടെ കമ്മലണിഞ്ഞ് ലേഡീ ഗാഗ ഓസ്കറിൽ

ലേഡീ ഗാഗ

ഓസ്കറിലേക്കുള്ള ആദ്യ വരവ് ആഘോഷമാക്കാൻ പ്രിയങ്ക ചോപ്ര ചെലവഴിച്ച പണം കേട്ട് അന്തംവിട്ടവർക്കിതാ മറ്റൊരു വാർത്തകൂടി. പ്രിയങ്ക ആഭരണങ്ങൾക്കും വസ്ത്രത്തിനും കൂടിയാണ് അമ്പക്കിനാല് കോടി ചെലവിട്ടതെങ്കിൽ പാട്ടു ലോകത്തെ രാജ്ഞിമാരിലൊരാളായ ലേഡീ ഗാഗ എല്ലാവരേയും വെല്ലുന്ന ആഡംബരമാണ് ഓസ്കറിൽ പുറത്തെടുത്തത്. ഡയമണ്ട് കമ്മലിനു മാത്രം ഗാഗ ചെലവഴിച്ചത് എട്ട് മില്യൺ ‍ഡോളറാണ്. അതായത് ഇന്ത്യൻ രൂപ അമ്പത്തിനാല് കോടിയോളം. ഒപ്പം വിവാഹ നിശ്ചയ സമ്മാനമായി ലഭിച്ച മോതിരവും. എല്ലാംകൊണ്ട് ഗാഗ തകർത്തുവെന്നു തന്നെ പറയാം. ഹോളിവുഡിന്റെ ക്ലാസിക് ഭംഗിയിൽ നിന്ന ഗാഗയും അവരുടെ പാട്ടും മറ്റെന്തിനേക്കാളും മനോഹരമായിരുന്നു. തൂവെള്ള നിറത്തിലുള്ള ഓഫ് ഷോൾഡർ ഗൗണായിരുന്നു ഗാഗ അണിഞ്ഞിരുന്നത്. 90 കാരറ്റ് മൂല്യമുള്ള ആഭരണമായിരുന്നു ഗാഗയുടേത്. കാമുകൻ‌ ടെയ്‌ലര്‌ കിന്നിയുടെ കൈപിടിച്ചുള്ള റെഡ് കാർപറ്റ് യാത്ര ലോക മാധ്യമങ്ങളെല്ലാം പ്രസിദ്ധീകരിച്ചു. ഇൻറർനെറ്റിലും തരംഗം തന്നെ.

ലേഡീ ഗാഗയുടെ കൈവിരലിലെ വജ്ര മോതിരം

ഓസ്കർ കാണാൻ കാത്തിരിക്കുന്നവർക്ക് പ്രധാനമായും അറിയേണ്ടത് ആരാണ് നല്ല നടൻ, ആരാണ് നടി, ഏതാണ് നല്ല സിനിമ എന്നൊക്കെ മാത്രമേയുള്ളോ? അല്ല ഒരിക്കലുമല്ല. ഓസ്കറിന്റെ റെഡ് കാർപറ്റിലേക്ക് ആരൊക്കെയാണെത്തുന്നതെന്നറിയാനും അവരെ കാണാനും അവരെ കേൾക്കാനും ഒരുപോലെ ആകാംഷയുണ്ട്. ആ ആകാംഷകൾ ഇത്തവണയും വാനോളമുയർന്നു എന്നു തന്നെ പറയാം. ജെന്നിഫർ ലോറൻസ്, കേറ്റ് വിൻസ്‌ലെറ്റ്, അങ്ങനെ ഓസ്കർ വേദിയിലേക്ക് പെൺഭംഗി എത്തിച്ചവർ ഇത്തവണയുമേറെ. ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ കിട്ടിയത് പ്രിയങ്ക ചോപ്രയിലൂടെയാണ്. അത്രയ്ക്ക് രാജകീയമായാണ് പ്രിയങ്ക ഓസ്കർ വേദിയിലേക്കു വന്നതും മികച്ച എഡിറ്റിങിനുള്ള പുരസ്കാരം നൽകിയതും.