പാട്ടിന്റ ലോകത്ത് ഇരുപതാണ്ട്, ജയചന്ദ്രന് ആശംസയുമായി മോഹൻലാല്‍

ഇന്നലെ എന്റെ നെഞ്ചിലേ കുഞ്ഞു മൺവിളക്കൂതിയില്ലേ.,.. ആ മൺവിളക്ക് തീർക്കുന്ന പ്രഭയുണ്ടായിരുന്നു ആ നിമിഷത്തിന്. മോഹൻലാൽ ചിത്രങ്ങളിലെ ഏറ്റവും മനോഹരമായ ഗാനങ്ങളിലൊന്നായ ഈ പാട്ടൊരുക്കിയ സംഗീത സംവിധായകൻ ഈണങ്ങളുടെ വഴിയേ ഇരുപ‍താണ്ട് പിന്നിടുകയാണ്. എം ജയചന്ദ്രനാണ് ആ സംഗീത സംവിധായകൻ. ആ കാലത്തിനിടയിൽ പുതിയ പുതിയ ഈണക്കൂട്ടുകൾ ചേർത്തുവച്ച് അദ്ദേഹമൊരുക്കിയ ഒരു ഗാനത്തെ പോലും കേട്ടവഴികളിൽ ഉപേക്ഷിച്ചു പോരാൻ നമുക്കാകുമായിരുന്നില്ല. മോഹൻലാലിനും. അതുകൊണ്ടു തന്നെയാണ് എം ജയചന്ദ്രനെന്ന ആ സംഗീത സംവിധായകനെ നേരിട്ടെത്തി അദ്ദേഹം ആശംസയറിയിച്ചത്.

മലയാള സംഗീത ശാഖയിലെ പുതിയ തലമുറയിലെ പ്രഗത്ഭനായ സംഗീതജ്ഞന് അഭിനയ കലയിലെ വിസ്മയത്തിന്റെ അഭിനന്ദനം അത്യപൂർവ നിമിഷമായി. ഫേസ്ബുക്കിലൂടെയാണ് ജയചന്ദ്രൻ മോഹൻലാൽ തനിക്ക് ആശംസയറിയിക്കാനെത്തിയ കാര്യം അറിയിച്ചത്. കുടുംബസമേതമാണ് ജയചന്ദ്രൻ മോഹൻലാലിനെ സ്വീകരിച്ചത്. മോഹൻലാലിനൊപ്പമുള്ള ചിത്രത്തിന് അദ്ദേഹം നൽകിയിരിക്കുന്ന കുറിപ്പിൽ പറയുന്നു, ജിവിച്ചിരിക്കുന്ന ഇതിഹാസത്തിന്റെ ആശംസ തനിക്കു കിട്ടിയ അനുഗ്രഹമെന്ന്. ജയചന്ദ്രന്റെ മുഖത്തും ആ അനുഗ്രഹത്തിന്റെയും അഭിമാനത്തിന്റെയും പ്രകാശമുണ്ട്.

ഇരുപത് വർഷം നീണ്ട സംഗീത ജീവിതത്തിൽ ജയചന്ദ്രൻ പാട്ടുപ്രേമികളിലേക്കെത്തിച്ചതെല്ലാം മെലഡിയുടെ സുന്ദര ഛായയുള്ള ഒരുപിടി ഗാനങ്ങളായിരുന്നു. ഓരോ പാട്ടിലും അദ്ദേഹം കൂട്ടിക്കലർത്തുന്ന ശുദ്ധസംഗീതത്തിന്റെ ചേരുവകൾ തന്നെയാണ് ഒരുപാട് പുതിയ സംഗീത സംവിധായകരും സംഗീത സംവിധാന രംഗത്ത് വലിയ മാറ്റങ്ങളും വന്ന ഇക്കാലഘട്ടത്തിൽ ജയചന്ദ്രനെ വ്യത്യസ്തനാക്കുന്നത്. കേട്ടുകഴിഞ്ഞാൽ പിന്നീടൊരിക്കലും മനസിന്റെ വാതിൽപ്പടികടത്തി നമുക്ക് ആ പാട്ടുകളെ വിട്ടുകളയാനാകില്ല. ആദ്യ ചിത്രമായ ചന്ത മുതൽ ഏറ്റവുമൊടുവിലായി എത്തിയ എന്നു നിന്റെ മൊയ്തീൻ വരെയുള്ള ഹിറ്റുകളുടെ കണക്ക് തെളിയിക്കുന്നത് അതാണ്.

മോഹൻലാലുൾപ്പെടെയുള്ള കലയുടെ വലിയ ലോകം മാത്രമല്ല, മനോരമ ഓണ്‍ലൈനും അദ്ദേഹത്തിന് ആശംസയർപ്പിക്കുന്നുണ്ട്, ജയരാഗങ്ങൾ എന്നു പേരിട്ട് മനോരമ ഓണ്‍ലൈൻ സംഘടിപ്പിക്കുന്ന സംഗീത നൃത്തരാവിൽ ജയരാഗങ്ങളുമായി യേശുദാസും ശ്രേയ ഘോഷാലും സുജാതയും ഉള്‍പ്പെടെയുള്ള സംഗീത വിസ്മയങ്ങളെല്ലാം പങ്കെടുക്കും.