ഭാര്യയെ പറ്റിച്ച് കബാലി പാട്ടുണ്ടാക്കി ആരാധകൻ

തനിനാടൻ വരികളും ത്രസിപ്പിക്കുന്ന ഈണവുമുള്ള കബാലിയിലെ ഗാനങ്ങളെല്ലാം പ്രേക്ഷകർ ഏറ്റെടുത്തുക്കഴിഞ്ഞു. പക്ഷേ രജനീകാന്ത് ആരാധകനായ തൃപ്പൂണിത്തുറക്കാരൻ നടരാജന് അതത്രയ്ക്കങ്ങ് ഇഷ്ടമായില്ല. അതുകൊണ്ട് കക്ഷിയൊരു കാര്യം ചെയ്തു. കബാലിയിലെ പാട്ടുകളെല്ലാം തിരുത്തിയെഴുതി സംഗീതമിട്ട് റെക്കോർഡും ചെയ്തു. നായകനോടുള്ള സ്നേഹം മൂത്ത് ഒരു ആരാധകൻ പാട്ടുകളെല്ലാം തിരുത്തിയെഴുതി എന്നു പറയുന്നതാണ് ശരി. ഈ ആരാധകൻ അങ്ങനെയാണ് ചിത്രത്തെ വരവേൽക്കുന്നത്. രജനീ ചിത്രങ്ങളിെല പാട്ട് എങ്ങനെയാകണം എന്നതിനെ കുറിച്ച് നടരാജന് തന്റേതായ കാഴ്ച്ചപ്പാടുണ്ട്. നടരാജന്റെ ശൈലിയിൽ പറഞ്ഞാൽ പാട്ടുകൾക്ക് രണ്ട് രണ്ടര കട്ട പഞ്ച്  എങ്കിലും വേണം. അതുകൊണ്ടാണു കംപ്യൂട്ടറിന്റെ യുപിഎസ് കേടായെന്നു ഭാര്യയോടു കള്ളം പറഞ്ഞും പലിശയ്ക്കെടുത്തും പണം സ്വരൂപിച്ച് പാട്ടു ചെയ്തത്. 

രജനീകാന്തിന്റെ ചിത്രത്തിനു മേൽ പാലഭിഷേകവും മറ്റും നടത്തുന്ന ആരാധകർ ഏറെയാണ്. അവരിൽ നിന്നെല്ലാം നടരാജനെ വ്യത്യസ്തനാക്കുന്നത് ഇത്തരം പ്രവൃത്തികളാണ്. ഓരോ വാക്കിലും ശ്വാസത്തിലും രജനീകാന്ത്. രജനീകാന്ത് ചിത്രങ്ങൾ എത്ര കണ്ടാലും മതിവരില്ല. ഇതൊക്കെ കണ്ടിട്ട്, അൽപ്പം ഭ്രാന്തുണ്ടോയെന്നു ചോദിച്ചവരും ഏറെയാണ്. 'പറഞ്ഞു പറഞ്ഞു കൊല്ലാം, തന്റെയുള്ളിലെ ആരാധകനെ കൊല്ലാനാവില്ല' - നടരാജൻ പറയുന്നു. രജനീകാന്ത് ചിത്രങ്ങളെ പോലെ പാട്ടുകളും ഏറെയിഷ്ടമാണ്. ദിവസം പതിനഞ്ചു മണിക്കൂറോളം കേട്ടും ഏറ്റുപാടിയും പാട്ടിനൊപ്പമാണ് ചെലവഴിക്കുന്നത്. തൃപ്പൂണിത്തുറയിൽ ഒരു സിഡി ഷോപ്പു നടത്തുകയാണ് ഇദ്ദേഹം. കൂടാതെ നല്ലൊരു ഓ‍ഡിയോ എഡിറ്ററുമാണ്.

കബാലിയ്ക്കായി താൻ തയ്യാറാക്കിയതിനുമപ്പുറം പഞ്ചുള്ള പാട്ടു സ്വപ്നങ്ങളിലെന്നു പറയാനും നടരാജന് മടിയില്ല. കാരണം തന്റെ പ്രിയ അഭിനേതാവിന് ഒരു ആരാധകൻ ഹൃദയംകൊണ്ടു നൽകുന്ന സമ്മാനമാണ്. ജീവിതത്തിൽ ആകെ ഒരു ആഗ്രഹമേയുള്ളൂ. എന്നെങ്കിലുമൊരിക്കൽ രജനീകാന്തിനെ കാണണം.‌