മൃഗങ്ങളോടുള്ള പരിഗണന മനുഷ്യരോടില്ലേ ?

സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരെ അതിവേഗം നടപടിയെടുക്കണമെന്നും അതിനനുസരിച്ച് നിയമനിർമാണം നടത്തണമെന്നും ഗായികയും നടിയുമായ രശ്മി സതീഷ്. കഴിഞ്ഞ ദിവസം ഒരു പരാതി കൊടുക്കാൻ പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ 3 മണിക്കൂർ കാത്തു നിൽക്കേണ്ടി വന്ന അനുഭവം വിവരിച്ച് രശ്മി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഇൗ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

തന്നെ ശല്യം ചെയ്ത ഒാട്ടോക്കാരനെതിരെ പരാതി കൊടുക്കാൻ സ്റ്റേഷനിലെത്തിയതായിരുന്നു രശ്മി. 3 മണിക്കൂർ നേരം കൊണ്ടാണ് നടപടിക്രമങ്ങൾ പൂർത്തിയായത്. കുറ്റക്കാരനെതിരായി നടപടി സ്വീകരിച്ചെങ്കിലും സ്റ്റേഷനിൽ താൻ ഏറെ നേരം കാത്തിരിക്കേണ്ടി വന്നുവെന്ന് രശ്മി പറയുന്നു. ഒരു മൃഗത്തെ ആക്രമിച്ചാൽ ഉടനടി നടപടി സ്വീകരിക്കുന്ന നാടാണ് നമ്മുടേത്. ഒറ്റ രാത്രി കൊണ്ട് നോട്ടുനിരോധനവും മദ്യനിരോധനവും നടത്തുന്ന രാജ്യമാണ്. അവിടെ ഒരു അതിവേഗ നിയമം കൊണ്ടു വരാൻ പാടാണോ ? രശ്മി ചോദിക്കുന്നു. പ്രശ്നങ്ങളും പ്രതിസന്ധികളും വരുമ്പോൾ ഒളിച്ചോടാതെ അതിനെ നേരിടാനും പ്രതികരിക്കാനും മറ്റു സ്ത്രീകളോട് രശ്മി ആഹ്വാനം ചെയ്യുന്നുമുണ്ട്.