ചായകുടിക്കാൻ കാശില്ലാതിരുന്ന ഗായികയ്ക്കായി എടിഎമ്മിൽ പ്രത്യക്ഷപ്പെട്ട 'ദൈവം'

ലക്ഷങ്ങൾ കയ്യിലുണ്ടായിട്ടും ഒരു ഇരുപത് രൂപ എടുക്കാനില്ലാത്ത അവസ്ഥ. എറ്റിഎം സുരക്ഷാ ജീവനക്കാരനിൽ നിന്ന് 20 രൂപ കടമായി വാങ്ങേണ്ടി വരിക,. ഇങ്ങനെയൊരു കാര്യ സംഭവിക്കുമെന്ന് ഗായിക ചിൻമയി ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല. 500, 1000 നോട്ടുകൾ സർക്കാർ പിൻവലിച്ചതിനെ തുടർന്നുണ്ടായ പൊല്ലാപ്പുകളുടെ അവിശ്വസനീയമായ കഥകൾ എല്ലാ ദിവസം പുറത്തുവരുന്നുണ്ട്. സാധാരണക്കാർ മാത്രമല്ല പല പ്രമുഖരുടെ അവസ്ഥയും അങ്ങനെ തന്നെയെന്നതിനൊരു ഉദാഹരണമാണ് ചിൻമയിയുടെ കഥ. ഫെയ്സ്ബുക്കിലൂടെയാണ് ചിൻമയി ഇക്കാര്യം പറഞ്ഞത്. 

അമേരിക്കൻ പര്യടനം കഴിഞ്ഞെത്തിയതായിരുന്നു ചിൻമയിയും ഭർത്താവും നടനുമായ രാഹുലും. ഇരുവരും അമേരിക്കയിലായിരുന്ന സമയത്തായിരുന്നു നോട്ടുകൾ പിൻവലിച്ചുള്ള സര്‍ക്കാർ നീക്കമെന്നതിനാൽ തിരിച്ചെത്തിയപ്പോൾ കയ്യിൽ പൈസയൊന്നുമില്ലായിരുന്നു. ചായ കുടിക്കാനുള്ള പൈസയെടുക്കാനാണ് രാഹുൽ എറ്റിഎമ്മിലെത്തിയത്. പക്ഷേ അപ്പോഴേക്കും പൈസ എറ്റിഎമ്മിൽ തീർന്നിരുന്നു. ബാങ്ക് അധികൃതർ നിറച്ച പണ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ തീർന്നുവെന്നും 100 രൂപ പോലും ഇനി പിൻവലിക്കാനാകില്ലെന്നും എറ്റിഎം സുരക്ഷാ ജീവനക്കാരൻ അറിയച്ചു. പക്ഷേ വെറും കയ്യോടെ രാഹുലിനു മടങ്ങേണ്ടി വന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥൻ തന്റെ പോക്കറ്റിൽ നിന്ന് അദ്ദേഹം 20 രൂപ രാഹുലിനു നൽകുകയും ചെയ്തു.

മധുതരമായ കാര്യം എന്നാണ് ചിൻമയി ഈ സംഭവത്തെ കുറിച്ചു പറഞ്ഞത്. ഒരുപാട് പ്രശ്നങ്ങൾക്കു നടുവിൽ നിന്ന് നല്ലതു ചെയ്യാൻ ഹൃദയമുള്ളവർ ഉണ്ടായല്ലോയെന്നും ചിൻമയി പറഞ്ഞു.

കന്നത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലെ ഒരു ദൈവം തന്ത പൂവേ എന്ന റഹ്മാൻ ഗീതമാണ് ചിൻമയിയെ പ്രശസ്തയാക്കുന്നത്. ഈ പാട്ടിന്റെ ആലാപനത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരവും ചിൻമയി നേടി. റിയാലിറ്റി ഷോകളിലൂടെയാണ് ചിൻമയി സംഗീത ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. ആറു ഭാഷകളിലായി ആയിരത്തിലേറെ ഗാനങ്ങളും ആലപിച്ചു.