സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പദങ്ങളുപയോഗിച്ച് പാട്ടെഴുതിയതിന് ചിമ്പുവിനെതിരെ കേസ്. കേസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് കോയമ്പത്തൂർ പൊലീസ് ചിമ്പുവിന് നോട്ടിസ് അയച്ചു. റേസ് കോഴ്സ് പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്കു മുൻപേയാണ് ചിമ്പു എത്തേണ്ടത്. ഹാജരാകണമെന്ന് കാണിച്ചുള്ള നോട്ടിസ് ചിമ്പുവിന്റെ പിതാവ് റ്റി രാജേന്ദറാണ് കൈപ്പറ്റിയത്. ചിമ്പു മാത്രമല്ല പാട്ടിന് ഈണമിട്ട അനിരുദ്ധും പൊലീസ് സ്റ്റേഷനിൽ ഹാജരാകണം.
റ്റി ആർ സിലമ്പരശനെന്ന ചിമ്പു എന്നും വിവാദങ്ങളുടെ നായകനായിരുന്നു. അശ്ലീല പദങ്ങളെ ബീപ് ശബ്ദത്തിലൊളിപ്പിച്ച് പാട്ടെഴുതിയത് ഏറ്റവുമൊടുവിലത്തേതും. തെറി വരുന്ന ഭാഗത്ത് ബീപ് എന്ന ശബ്ദം ഉൾപ്പെടുത്തിയ ഗാനം ബീപ് സോങ് എന്നാണ് അറിയപ്പെടുന്നത്. തമിഴകത്തെ യുവ സംഗീത സംവിധായകരിൽ പ്രമുഖനാണ് അനിരുദ്ധ്. അനിരുദ്ധ് ഈണമിട്ട് ധനുഷ് പാടിയ കൊലവെറിയെന്ന പാട്ട് യുട്യൂബിലെ കാണികളുടെ കണക്കിൽ പത്ത് കോടി പിന്നിട്ടെന്ന നല്ല വാർത്തക്കു പിന്നാലെയാണ് ഈ വിവാദമെത്തിയത്. പാട്ടിന് സംഗീതമൊരുക്കിയത് താനല്ലെന്ന് അനിരുദ്ധ് ട്വീറ്റ് ചെയ്തിരുന്നു.
ശക്തമായ പ്രതിഷേധമാണ് പാട്ടിനെതിരെ തമിഴകത്തുണ്ടായത്. ഓൾ ഇന്ത്യ ഡെമോക്രാറ്റിക വുമൺസ് അസോസിയേഷന്റെ കോയമ്പത്തൂർ യൂണിറ്റാണ് ചിമ്പുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. സ്ത്രീകളെ അപമാനിക്കുന്ന പദങ്ങളുപയോഗിച്ച് അനിരുദ്ധും ചിമ്പുവും പാട്ട് തയ്യാറാക്കിയെന്നാണ് എഐഡിഡബ്ല്യുഎ നൽകിയ പരാതിയിൽ പറയുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 509, ഐടി ആക്ടിലെ സെക്ഷൻ 67 എന്നീ വകുപ്പുകൾ പ്രകാരമാണ് ചിമ്പുവിനും അനിരുദ്ധിനുമെതിരെ കേസെടുത്തിരിക്കുന്നത്.
സോഷ്യൽ മീഡിയകൾ വഴി വളരെ പെട്ടെന്ന് തന്നെ പാട്ട് വൈറലായി. ബീപ് സോങ് നിരോധിക്കണമെന്ന ആവശ്വും അതോടെ ശക്തമായി. തമിഴകത്തെ സ്ത്രീ സമൂഹം ശക്തമായ ഭാഷയിലാണ് പാട്ടിനോട് പ്രതികരിച്ചത്. എഐഡിഡബ്ല്യുഎ തഞ്ചാവൂർ റെയിൽവേ സ്റ്റേഷനിലും ഭാരത് കോളെജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ പെൺകുട്ടികളും നടത്തിയ പ്രതിഷേധ സമരം ആളിക്കത്തി. സ്ത്രീകളെ അപമാനിച്ചതിന് ചിമ്പുവും അനിരുദ്ധും മാപ്പു പറയണമെന്നും പാട്ട് നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.