കുട്ടികളെ അടുത്ത രണ്ടു മാസം അങ്കണവാടികളിൽ പോകാൻ നിർബന്ധിക്കുന്നത് ബാലാവകാശ ലംഘനം

പാലക്കാട് ∙ കൊടുംചൂടും ജലദൗർലഭ്യവും കാരണം അടുത്ത രണ്ടുമാസം കുട്ടികളെ അങ്കണവാടികളിൽ പോകാൻ നിർബന്ധിക്കുന്നത് ബാലാവകാശ ലംഘനമാകുമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ.

അങ്കണവാടികളിലെത്താത്ത കുട്ടികൾക്കുള്ള പോഷകാഹാര സാധനങ്ങൾ അമ്മമാർ വഴി വീട്ടിൽ എത്തിക്കുന്നതിനു ജില്ലാ സാമൂഹികനീതി ഓഫിസർമാർക്കും ചൈൽഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫിസർമാർക്കും നിർദേശം നൽകണമെന്നു സാമൂഹികനീതി ഡയറക്ടറോടു കമ്മിഷൻ ആവശ്യപ്പെട്ടു.

പാലക്കാട്ടെ അയിലൂർ പഞ്ചായത്തിലെ അങ്കണവാടിയിൽ ശുദ്ധജലം ലഭിക്കുന്നില്ലെന്ന പഞ്ചായത്ത് അംഗത്തിന്റെ പരാതിയിലാണു കമ്മിഷന്റെ നിർദേശം.