വെള്ളക്കരത്തിന് ഒരു മാസം പിഴയില്ല

x-default

തിരുവനന്തപുരം∙ ജല അതോറിറ്റിയുടെ കേന്ദ്രീകൃത സെർവറിനുണ്ടായ തകരാർ ഒരാഴ്ചയായിട്ടും പരിഹരിക്കാൻ കഴിയാതായതോടെ വെള്ളക്കരത്തിന് ഒരു മാസത്തേക്ക പിഴ ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു. ബിൽ അടയ്ക്കാത്തതു മൂലമുള്ള കണക്‌ഷൻ വിച്ഛേദിക്കലും ഒരു മാസത്തേക്കു നിർത്തിവച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ ഉപയോക്താക്കൾക്കു ബില്ല് അടയ്ക്കുന്നതിനു 2019 ജനുവരി 31വരെ അനുവദിച്ച സാവകാശം തുടരും. 

തകരാർമൂലം അമിത ചാർജ് ചുമത്തിയ ബിൽ വരുന്നതായുള്ള പ്രചരണം തെറ്റാണെന്നും അധികൃതർ അറിയിച്ചു. സെർവർ തകരാർ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കുമെന്നുമാണ് അറിയിപ്പ്. തകരാർ മൂലം പുതിയ കണക്‌ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, മീറ്റർ മാറ്റിവയ്ക്കൽ തുടങ്ങിയ സേവനങ്ങളെല്ലാം നിലച്ചിരിക്കുകയാണ്.