ഉടൻ ആരെയും ഏറ്റെടുക്കാൻ വയ്യ: എസ്ബിഐ

ന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐക്കു തൽക്കാലം കൂടുതൽ ബാങ്കുകളെ ഏറ്റെടുക്കാനാവില്ലെന്നു ചെയർമാൻ രജ്നിഷ് കുമാർ. അടുത്ത കാലത്തു നടത്തിയ ഏറ്റെടുക്കലുകൾക്കുശേഷം അടുത്ത രണ്ടോ മൂന്നോ വർഷം ബാങ്ക് എങ്ങനെ പ്രവർത്തിക്കുന്നുവെന്നു വിലയിരു‌ത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു സബ്സിഡിയറി ബാങ്കുകളെയും മഹിളാ ബാങ്കിനെയും എസ്ബിഐയിൽ ലയിപ്പിച്ചിരുന്നു. 

ചെയർമാൻ പറഞ്ഞത്: 

 എസ്ബിഐയുടെ വിപണി വിഹിതം 23%. ഇതു വർധിക്കുന്നതു കുത്തകയ്ക്കു കാരണമാകും. 

 ഊർജമേഖലയിലെ കിട്ടാക്കട പ്രശ്നം പരിഹരിക്കുന്നതിനു ശ്രമം തുടരുകയാണ്. 

 പാർലമെന്റ് പാസാക്കിയ പാപ്പരത്ത നിയമത്തെക്കുറിച്ചു ബോധ്യമുണ്ട്. ഈ വഴി ഒഴിവാക്കാൻ മനഃപൂർവം ശ്രമിക്കില്ല.