എച്ച്ഐവി അണുവ്യാപനം ഫലപ്രദമായി തടയാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം ∙ എച്ച്ഐവി ബാധിക്കുന്നവരു‌ടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും എച്ച്ഐവി അണുവ്യാപനം മുൻപത്തെപോലെ ഫലപ്രദമായി തടയാൻ കഴിയുന്നില്ലെ‌ന്ന് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി. അണുവ്യാപനം തടയുന്നതിൽ 2007വരെ കൈവരിച്ചിരുന്ന വളർച്ച പിന്നീടു നിലനിർത്താനായില്ലെന്നാണു ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

മെച്ചപ്പെട്ട ചികിൽസയിലൂടെ കൂടുതൽകാലം ജീവിക്കാനാകുന്നതിനാൽ രോഗത്തോട് ഭയമില്ലാതായതും ജീവിത ശൈലിയിലുണ്ടായ മാറ്റവും മയക്കുമരുന്നുകളു‌െ‌ട വ്യാപനവുമാണ് ഇതിനുള്ള കാരണമായി എയ്ഡ്സ് കൺ‌‌ട്രോൾ സൊസൈറ്റി പറയുന്നത്.

കേരളത്തിൽ എച്ച്ഐവി അണുബാധിതരായി 29,221 പേരെ കണ്ടെത്തിയിട്ടുണ്ട്. പ്രായപൂർത്തിയായവരുടെ ഇടയിൽ എച്ച്ഐവി അണുബാധ 0.12 ശതമാനമാണ്. 2016ലെ കണക്കുകളനുസരിച്ചു 20,954 പേരാണ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിക്ക് കീഴിലുള്ള എആർടി (ആന്റി റിട്രോവൈറൽ) കേന്ദ്രങ്ങളിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 15,071 പേർക്ക് ചികിൽസ ആരംഭിച്ചു. എച്ച്ഐവി അണുബാധിതരിൽ 4673 പേർ മരണമ‌ടഞ്ഞു.

ഈ വർഷം ഒക്ടോബർ വരെ 1,199 പേർക്ക് എച്ച്ഐവി അണുബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽപേർ എച്ച്ഐവി പരിശോധനയ്ക്ക് വിധേയരായത്. ഏറ്റവും കൂടുതൽ എച്ച്ഐവി ബാധിതരെ കണ്ടെത്തിയതും തിരുവനന്തപുരത്താണ്. എന്നാൽ, മറ്റു ജില്ലകളിലേയും ആളുകൾ തിരുവനന്തപുരത്ത് പരിശോധന നടത്തിയിരിക്കാമെന്നതിനാൽ ഇതു ജില്ലയിലെ കണക്കായി കരുതാനാകില്ല. മറ്റു ജില്ലകളിലെ കണക്കിലും ഇതനുസരിച്ച് വ്യത്യാസം വരാമെ‌ന്ന് അധികൃതർ വ്യക്തമാക്കുന്നു.