മലപ്പുറം∙ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. മലപ്പുറമെന്ന ലീഗ് കോട്ട തലയുയർത്തിനിന്നു. മുന്നിൽനിന്ന് നയിക്കാൻ ഇനി മലപ്പുറത്തുകാരുടെ പ്രിയപ്പെട്ട കുഞ്ഞാപ്പയും. അമ്മ ഫാത്തിമക്കുട്ടിയാണ് ആദ്യമായി കുഞ്ഞാപ്പയെന്നു വിളിച്ചത്. പിന്നീട് ഒരു നാട് ഏറ്റെടുത്തു. പാണക്കാട് തങ്ങൾ കുടുംബം കഴിഞ്ഞാൽ ലീഗ് പ്രവർത്തകരുടെ അവസാനവാക്കാണ് കുഞ്ഞാലിക്കുട്ടി. കയറ്റിറക്കങ്ങൾ കണ്ട കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിലൂടെ..
∙ മുഹമ്മദ് ഹാജിയുടേയും ഫാത്തിമക്കുട്ടിയുടേയും മകനായി 1951 ജൂൺ 1ന് ജനനം
∙ മുസ്‌ലിം സ്റ്റുഡൻസ് ഫെഡറേഷനിലൂടെ (എംഎസ്എഫ്) രാഷ്ട്രീയത്തിലേക്ക്. സംസ്ഥാന ട്രഷററായി. ഫാറൂഖ് കോളേജ് യൂണിയൻ സെക്രട്ടറിയായിരുന്നു
∙ 1980ൽ മലപ്പുറം നഗരസഭയുടെ ചെയർമാനായി
∙ 1991 ജൂൺ 21 മുതൽ 1995 മാർച്ച് 22 വരെ കരുണാകരൻ മന്ത്രിസഭയിൽ വ്യവസായ മന്ത്രി
∙ 1995 മാർച്ച് 22 മുതൽ 1995 മെയ് 20 വരെ എ.കെ.ആന്റണി മന്ത്രിസഭയിൽ വ്യവസായ മന്ത്രി
∙ 2001 മെയ് മുതൽ 2004 വരെ എ.കെ.ആന്റണി മന്ത്രിസഭയിൽ വ്യവസായ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി
∙ പിന്നീട് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോഴും ഇതേ വകുപ്പുകളുടെ മന്ത്രിയായി തുടർന്നു
∙ 1982, 1987, 1991, 1996, 2001, 2011 വർഷങ്ങളിൽ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു
∙ 1982, 1987 വർഷങ്ങളിൽ മലപ്പുറത്തുനിന്ന് നിയമസഭയിലേക്കെത്തി
∙ 1991 മുതല്‍ മത്സരിച്ചത് കുറ്റിപ്പുറത്തുനിന്ന്
∙ 2006ൽ കുറ്റിപ്പുറത്ത് കെ.ടി.ജലീലിനോട് 8,781 വോട്ടുകൾക്ക് പരാജയപ്പെട്ടു
∙ 2011ൽ മത്സരിച്ചത് വേങ്ങരയിൽനിന്ന്. ഇപ്പോൾ പ്രതിനിധീകരിക്കുന്നതും വേങ്ങര മണ്ഡലത്തെ