ചികിൽസയ്ക്ക് പണമില്ല; മകനുമൊത്ത് യുവതി ജീവനൊടുക്കി

ചെന്നൈ ∙ ഡെങ്കിപ്പനി ബാധിച്ച ആറുവയസ്സുകാരനെ ചികിൽസിക്കാൻ പണമില്ലാത്തതിനെ തുടർന്ന് അമ്മ മകനെയും കൊണ്ടു കിണറ്റിൽ ചാടി മരിച്ചു. നാമക്കൽ ജില്ലയിലെ ബേലുകുറിച്ചിയിൽ ബാർബറായി ജോലി ചെയ്യുന്ന പെരിയസാമിയുടെ ഭാര്യ പി.അൻപുകോടിയും (32) മകൻ സർവിനുമാണു മരിച്ചത്. കുട്ടിയുടെ ചികിൽസയ്ക്കു ദിവസം 4000 രൂപ വീതം വേണമെന്നു സേലത്തെ സ്വകാര്യ ആശുപത്രി അധികൃതർ പറഞ്ഞിരുന്നു.

തിങ്കളാഴ്ച രാത്രി മകനുമൊത്തു വീട്ടിൽ മടങ്ങിയെത്തിയ ശേഷം അൻപുകോടി അസ്വസ്ഥയായിരുന്നത്രേ. പുലർച്ചെ മൂന്നു മണിയോടെ ഉറങ്ങാൻ കിടന്ന പെരിയസാമി അരമണിക്കൂറിനു ശേഷം നോക്കിയപ്പോൾ ഭാര്യയെയും മകനെയും കാണാനുണ്ടായിരുന്നില്ല. തുടർന്നുള്ള തിരച്ചിലിലാണു സമീപത്തെ കിണറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർക്ക് ഒൻപതു വയസ്സുള്ള മകൾ കൂടിയുണ്ട്.