ന്യൂഡൽഹി ∙ അഭിനയിക്കാൻ വശമില്ലാത്ത പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ സിങ്. വെള്ളിത്തിരയിൽ അഭിനയം വേണ്ട ഈ റോളിലേക്ക് പരിഗണിക്കുന്നത് പ്രമുഖ നടൻ അനുപം ഖേറിനെ. സഞ്ജയ് ബാരു രചിച്ച ‘ദി ആക്സിഡന്റൽ പ്രൈംമിനിസ്റ്റർ: ദ് മേക്കിങ് ആൻഡ് അൺമേക്കിങ് ഓഫ് മൻമോഹൻ സിങ്’ എന്ന വിവാദ പുസ്തകത്തെ അടിസ്ഥാനമാക്കി നിർമിക്കുന്ന ചിത്രത്തിലെ മൻമോഹൻ സിങ്ങാകാനാണ് അനുപം ഖേറിനു ക്ഷണം.
ഹൻസലാൽ മേഹ്ത തിരക്കഥയൊരുക്കി നവാഗതനായ വിജയ് രത്നാകർ ഗട്ടെയാണു സംവിധാനം ചെയ്യുന്നത്. അനുപം ഖേറിന്റെ വേഷപ്പകർച്ചയുടെ ആദ്യ പോസ്റ്റർ ഇന്നു പുറത്തിറങ്ങും. 2019 പൊതു തിരഞ്ഞെടുപ്പിനു മുൻപ് ചിത്രം റിലീസ് ചെയ്യാൻ ലക്ഷ്യമിട്ടാണു നിർമാണം. അനുപം ഖേറിന്റെ ഭാര്യ കിരൺ ഖേർ ചണ്ഡിഗഡിൽ നിന്നുള്ള ബിജെപി ലോക്സഭാംഗമാണ്.
സമീപകാല ചരിത്രത്തിലെ ആരുടെയെങ്കിലും വേഷം അഭിനയിക്കുന്നത് ക്ലേശകരമാണെന്നാണ് അനുപം ഖേറിന്റെ പക്ഷം. യഥാർഥ നായകനും നടനും തമ്മിൽ പെട്ടെന്നു താരതമ്യം ചെയ്യപ്പെടും. എന്നാൽ വെല്ലുവിളി നിറഞ്ഞ വേഷങ്ങൾ ഇതുവരെ നന്നായി ചെയ്യാനായിട്ടുണ്ട്. മൻമോഹൻ സിങ്ങിന്റെ വേഷവും അത്തരമൊരു അനുഭവമാകുമെന്നു പ്രതീക്ഷിക്കുന്നതായി അനുപം ഖേർ പറഞ്ഞു.