പൂഞ്ചിൽ പാക്ക് ആക്രമണം; 2 സൈനികർക്ക് വീരമൃത്യു

വീരമൃത്യു വരിച്ച മറാഠാ ലൈറ്റ് ഇൻഫെൻട്രിയിലെ ജാദവ് സന്ദീപ് സർജിറാവു, മാനം സവാൻ ബൽക്കു.

ജമ്മു∙ പൂഞ്ച് മേഖലയിൽ ഇന്ത്യൻ അതിർത്തിയിലേക്കു നുഴഞ്ഞുകയറാനുള്ള പാക്കിസ്ഥാൻ ബോർഡർ ആക്​ഷൻ ടീമിന്റെ (ബിഎടി) ശ്രമത്തെ ചെറുക്കുന്നതിനിടെ രണ്ട് ഇന്ത്യൻ സൈനികർക്കു വീരമൃത്യു. മറാഠാ ലൈറ്റ് ഇൻഫെൻട്രിയിലെ ജാദവ് സന്ദീപ് സർജിറാവു, മാനം സവാൻ ബൽക്കു എന്നിവരാണു മരിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടുമണിയോടെയായിരുന്നു ആക്രമണം. ഇന്ത്യൻ ഭൂപ്രദേശത്തേക്ക് 600 മീറ്ററോളം കടന്ന ഒരു നുഴഞ്ഞുകയറ്റക്കാരൻ കൊല്ലപ്പെട്ടു. സാരമായി പരുക്കേറ്റ ഒരാളെ ബിഎടി അവരുടെ ക്യാംപിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. നുഴഞ്ഞുകയറ്റക്കാരും പാക്ക് പോസ്റ്റിലെ സൈനികരും ഇന്ത്യൻ സൈനികർക്കു നേരെ നിറയൊഴിച്ചു.

ഈ മേഖലയിൽ ഇതു മൂന്നാം തവണയാണു പാക്ക് നുഴഞ്ഞുകയറ്റ ശ്രമം വിഫലമാക്കുന്നത്. ഇതിനിടെ, പുൽവാമയിൽ ലഷ്കറെ തയ്ബ സംഘത്തിലെ മൂന്നു ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തൗസീഫ് ഹസൻ വാനി (28), ഷാഹിദ്, ഇൻഷാദ് അഹ്മദ് എന്നിവരാണു കൊല്ലപ്പെട്ടതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. 40 പേർക്കു പരുക്കേറ്റു. കുപ്​വാരയിലെ കേരനിൽ മറ്റൊരു ഭീകരനെ സൈന്യം വധിച്ചു.