കണക്കിൽപെടാത്ത സ്വത്ത് കണ്ടെത്തിയത് 71,941 കോടി

ന്യൂഡൽഹി∙ കഴിഞ്ഞ മൂന്നു വർഷം ആദായ നികുതി വകുപ്പു നടത്തിയ വ്യാപക പരിശോധനകളിൽ 71,941 കോടി രൂപയുടെ വെളിപ്പെടുത്താത്ത സ്വത്തു കണ്ടെത്തിയതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

നോട്ട് അസാധുവാക്കൽ നടപടി പ്രഖ്യാപിച്ച നവംബർ എട്ടുമുതൽ ജനുവരി പത്തുവരെ 5400 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനം കണ്ടെത്തി. 303 കിലോയുടെ ആഭരണങ്ങളും പിടിച്ചെടുത്തു – ധനമന്ത്രാലയം സത്യവാങ്മൂലത്തിൽ പറയുന്നു.

2016 നവംബർ, ഡിസംബർ മാസങ്ങളിൽ മാത്രം 454.7 കോടി രൂപ പിടിച്ചെടുത്തു. ഇക്കാലയളവിൽ 304 കിലോ സ്വർണവും പിടിച്ചു. അസാധുവാക്കിയ നോട്ടുകൾ മാറിയെടുക്കാൻ ഒരിക്കൽക്കൂടി സമയം നൽകണമെന്ന ആവശ്യം നിരസിച്ചത് ഇതു വ്യാപകമായ ദുരുപയോഗത്തിന് ഇടയാക്കുമെന്ന ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് – സത്യവാങ്മൂലത്തിൽ പറയുന്നു.