കശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ ∙ വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ സൈന്യം രണ്ടു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. നിയന്ത്രണരേഖയിലെ മച്ചിൽ സെക്ടറിലാണു ഭീകരരും സൈന്യവും ഏറ്റുമുട്ടിയത്. തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ പിടിച്ചെടുത്തു. ഇതേസമയം, ജമ്മുവിലെ രാജ്യാന്തര അതിർത്തിയിൽ പാക്ക് സൈന്യം നാലു ദിവസമായി വെടിവയ്പ് തുടരുകയാണ്.

ഇന്നലെ രണ്ടു വീടുകളും ഒരു ക്ഷേത്രവും തകർന്നു. കഴിഞ്ഞ ദിവസം അതിർത്തിരക്ഷാ സേനയിലെ ജവാൻ കൊല്ലപ്പെടുകയും നാലുപേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ഏതാനും ദിവസം മുൻപ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അബു ഇസ്മായിൽ ഉൾപ്പെടെയുള്ള രണ്ടു ലഷ്കർ ഭീകരരുടെ മൃതദേഹത്തോടു സൈനികർ അനാദരവു കാട്ടിയെന്ന ആരോപണം അന്വേഷിക്കുമെന്നു സൈനിക വക്താവ് അറിയിച്ചു.