വിമാനത്താവളങ്ങളിൽ കൃത്രിമ അവയവം മാറ്റാതെ ഇനി ദേഹപരിശോധന

ന്യൂഡൽഹി∙ കൃത്രിമ അവയവങ്ങളുമായി ജീവിക്കുന്നവർക്കു വിമാനത്താവളത്തിലെ സുരക്ഷാപരിശോധന ഇനി ഹൃദയം തകർക്കില്ല. അവയവം ഊരിയെടുത്തു കാണിക്കാനും ദേഹപരിശോധനയ്ക്കായി വീൽചെയറിൽനിന്ന് എഴുന്നേൽക്കാനും പരിശോധകർ ആവശ്യപ്പെടുകയുമില്ല.

‘വിഷ്വൽ പ്രൊഫൈലിങ്’ മാർഗത്തിലൂടെയും സ്ഫോടക വസ്തുക്കൾ കണ്ടെത്താനുള്ള ഇടിഡി ഉപയോഗിച്ചും പരിശോധന നടത്താനാണു വ്യവസായ സുരക്ഷാ സേനയുടെ തീരുമാനം. വീൽചെയറും കൃത്രിമാവയവവും ഉൾപ്പെടെ പരിശോധനയ്ക്കു വിധേയമാക്കും. സിഐഎസ്എഫ് മേധാവി ഒ.പി.സിങ്ങാണ്, അംഗപരിമിതർക്കുള്ള സുരക്ഷാപരിശോധന മാനുഷിക പരിഗണനയോടെ പരിഷ്കരിക്കുമെന്ന് അറിയിച്ചത്.

വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനമൂലം അപമാനിക്കപ്പെടുകയാണെന്നു ചൂണ്ടിക്കാട്ടി ഒട്ടേറെ പരാതികൾ അധികൃതർക്കു ലഭിച്ചിരുന്നു. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ മാത്രമാണ് ഈ പ്രശ്നമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.