ഹൈദരാബാദ് ∙ തെലങ്കാനയിൽ പൊലീസുകാരനെ പൊലീസുകാരി തിരുമ്മുന്നതിന്റെ വിഡിയോയ്ക്ക് സമൂഹമാധ്യമത്തിൽ വൻ പ്രചാരം. ഗഡ്‌വാളിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ ഹസനാണ് തന്റെ നടുവു തിരുമ്മാൻ വനിതാ ഹോംഗാർഡിനെ നിയോഗിച്ചത്. യൂണിഫോമണിഞ്ഞ് ഔദ്യോഗികമായിത്തന്നെയാണു തിരുമ്മൽ.
കാക്കിഷർട്ട് നീക്കി കമിഴ്ന്നുകിടക്കുന്ന എഎസ്ഐയെ കാക്കിസാരിയണിഞ്ഞ ഹോംഗാർഡ് തിരുമ്മുന്നതാണു വിഡിയോ ദൃശ്യം. സംഭവം വിവാദമായതോടെ അന്വേഷണത്തിനു ജില്ലാ പൊലീസ് അധികൃതർ ഉത്തരവിട്ടു. നാലഞ്ചുമാസം മുൻപ് സായുധ പൊലീസ് ആസ്ഥാനത്താണു സംഭവം നടന്നതെന്നു പൊലീസ് വിശദീകരിച്ചു. നടുവുവേദനയെത്തുടർന്നാണു തിരുമ്മാൻ ആവശ്യപ്പെട്ടത്. അതു പൂർണമനസ്സോടെ ഹോംഗാർഡ് അനുസരിക്കുകയായിരുന്നു. എന്തായാലും ശരിയായ നടപടിയല്ലിതെന്നും അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടൻ അച്ചടക്ക നടപടിയുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.
ഈ മാസം ആദ്യം ഹൈദരാബാദിൽ ഒരു ഇൻസ്പെക്ടറെ തിരുമ്മൽവിഷയത്തിൽ സസ്പെൻഡ് ചെയ്തിരുന്നു. വീട്ടിൽ ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ ഇൻസ്പെക്ടറുടെ പുറം പുരുഷ ഹോംഗാർഡ് തിരുമ്മുന്ന ദൃശ്യമായിരുന്നു അന്നു പ്രചരിച്ചത്. അതു താനല്ലെന്നായിരുന്നു ഇൻസ്പെക്ടറുടെ വാദം.