ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ മതനിരപേക്ഷ സഖ്യത്തിന് സിപിഎം

കൊൽക്കത്ത ∙ ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെതിരെ മതനിരപേക്ഷ സഖ്യത്തിനു സിപിഎം. സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം സെക്രട്ടറി സൂർജ്യകാന്ത് മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ സഖ്യത്തിനു പാർട്ടി പൊളിറ്റ് ബ്യൂറോയുടെയോ കേന്ദ്ര കമ്മിറ്റിയുടെയും അനുമതി ആവശ്യമില്ല.

സമൂഹമാധ്യമങ്ങളിൽ സജീവമാകാനും ബംഗാൾ സിപിഎം ഘടകം തീരുമാനിച്ചു. യുവാക്കളെ ആകർഷിക്കുകയാണു ലക്ഷ്യം. ഇതിനായി ഓൺലൈൻ പത്രം ആരംഭിക്കും. സാങ്കേതിക വിദഗ്ധരുമായി പാർട്ടി ചർച്ചയിലാണ്. 2011 നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ശേഷം പിടിച്ചുനിൽക്കാൻ പാടുപെടുന്ന ബംഗാൾ സിപിഎം യുവാക്കളെ പരമാവധി പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചു വരികയാണ്. എന്നാൽ, ഋതബ്രത ബാനർജിയെപ്പോലുള്ളവരെ വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾ പാളി.

മുതിർന്ന നേതാക്കളായ ബുദ്ധദേബ് ഭട്ടാചാര്യ, ബിമൻ ബോസ് എന്നിവരുടെ നിർദേശപ്രകാരമാണ് ഋതബ്രതയെ രാജ്യസഭയിലേക്ക് അയച്ചത്. എന്നാൽ, കമ്യൂണിസ്റ്റിനു ചേരാത്ത ജീവിതരീതിയെന്ന ആരോപണമുയർന്നതിനെത്തുടർന്നു പുറത്താക്കേണ്ടി വന്നു.