കമൽ ഇനി അടിമുടി രാഷ്ട്രീയക്കാരൻ

ചെന്നൈ ∙ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചശേഷം സിനിമയിൽ തുടരുമോയെന്ന കാര്യം ഉചിത സമയത്തു തീരുമാനിക്കുമെന്നു കമൽ ഹാസൻ. മൂന്നു ചിത്രങ്ങൾക്കു നിലവിൽ കരാറുണ്ട്. എന്നാൽ, പാർട്ട് ടൈം ആയല്ല രാഷ്ട്രീയത്തെ കാണുന്നത്. മുഴുവൻ സമയ രാഷ്ട്രീയക്കാരനായിരിക്കും. രാഷ്ട്രീയ പ്രവേശനത്തോടെ അഭിനയം നിർത്തുമെന്നു കമൽ പറഞ്ഞതായി വാർത്ത പ്രചരിച്ച പശ്ചാത്തലത്തിലാണു വിശദീകരണം. 

മുഴുവൻ സമയവും തമിഴ് ജനതയെ സേവിക്കാൻ നീക്കിവയ്ക്കുമെന്ന ചാനൽ അഭിമുഖത്തിലെ മറുപടിയാണ്, സിനിമ വിടുമെന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടത്. ഈ മാസം 21നു മധുരയിൽ നടക്കുന്ന റാലിയിലാകും കമലിന്റെ പാർട്ടി പ്രഖ്യാപനം. ‘വിശ്വരൂപം 2’, ‘സബാഷ് നായിഡു’ എന്നീ ചിത്രങ്ങളാണ് ഇനി പുറത്തുവരാനുള്ളത്. 

തൊണ്ണൂറുകളിലെ സൂപ്പർഹിറ്റ് ചിത്രം ‘ഇന്ത്യന്റെ’ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നു. 37 വർഷമായി സാമൂഹിക പ്രവർത്തനം നടത്തുന്നുണ്ട്. ആത്മാർഥതയുള്ള 10 ലക്ഷം വൊളന്റിയർമാരെ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ തോറ്റേക്കാം. എന്നാൽ, സത്യസന്ധമായ ജീവിതം ഉറപ്പാക്കാനുള്ള ശ്രമം ഒരിക്കലും പരാജയപ്പെടില്ലെന്നു കമൽ പറഞ്ഞു.