ജയ്ഷെ ഭീകരൻ മുഫ്‌തി വഖാസിനെ സേന വധിച്ചു

മുഫ്‌തി വഖാസ്

ശ്രീനഗർ∙ ദക്ഷിണ കശ്മീരിലെ അവന്തിപുരയിൽ നടന്ന ഏറ്റുമുട്ടലിൽ ജയ്ഷെ മുഹമ്മദ് ഭീകരൻ മുഫ്‌തി വഖാസിനെ സുരക്ഷാസേന വധിച്ചു. കഴിഞ്ഞമാസം ജമ്മുവിലെ സുൻജ്വാൻ കരസേനാ ക്യാംപിൽ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, അവന്തിപുരയിലെ ഹത്‌വർ മേഖലയിലെ വഖാസിന്റെ ഒളിത്താവളം കമാൻഡോകൾ വളയുകയായിരുന്നു.

ദക്ഷിണ കശ്മീരിലെ ലെത്‌പോറയിൽ സിആർപിഎഫ് ക്യാംപിനുനേരെയുണ്ടായ ചാവേറാക്രമണത്തിനു പിന്നിലും ഇയാളാണെന്നു കരസേന അറിയിച്ചു. പാക്ക് പൗരനായ വഖാസ് കഴിഞ്ഞ വർഷമാണു കശ്മീരിലേക്കു നുഴഞ്ഞുകയറിയത്. കഴിഞ്ഞ മാസം 10നു കരസേനാ ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ചു ജവാൻമാർക്കാണു ജീവഹാനി സംഭവിച്ചത്. ആക്രമണത്തിൽ ഒരു സൈനികന്റെ പിതാവും കൊല്ലപ്പെട്ടിരുന്നു.