ന്യൂഡൽഹി∙ അജയ്യരെന്നു ബിജെപി പ്രചരിപ്പിച്ചിരുന്ന മിഥ്യയാണു യുപിയിൽ തകർന്നതെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ഗോരഖ്പുരിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ തന്നെയാണു പരാജയം. സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർഥിക്കു സിപിഎം പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിഹാറിൽ മഹാസഖ്യത്തെ വഞ്ചിച്ച നിതീഷ് കുമാറിന്റെയും ജെഡിയുവിന്റെയും നടപടി ജനം തള്ളി. ശരദ് യാദവിന്റെ നിലപാടു രാഷ്ട്രീയമായി ശരിവയ്ക്കപ്പെട്ടെന്നും യച്ചൂരി പറഞ്ഞു.
ബിജെപിയുടെ പതനം തുടങ്ങിയെന്നാണു ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പകളിലുണ്ടാകുന്ന തുടർച്ചയായ പരാജയം വ്യക്തമാക്കുന്നതെന്നു സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ പറഞ്ഞു. ബിജെപിയുടെ ഫാഷിസ്റ്റ് രീതികൾ തിരിച്ചറിഞ്ഞു ജനം പ്രതികരിക്കുകയാണ്. യുപിയിലെയും ബിഹാറിലെയും തിരഞ്ഞെടുപ്പു ഫലം മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെ ദേശീയ, സംസ്ഥാന നിലപാടുകളെ സ്വാധീനിക്കുമെന്നും പ്രതിപക്ഷം ഒന്നിച്ചുനിന്നു വർഗീയ ബിജെപിയുടെ സമ്പൂർണ പരാജയം ഉറപ്പാക്കേണ്ടതുണ്ടെന്നും രാജ പറഞ്ഞു.