കോടതിക്കുള്ളിൽ വച്ച് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു

ഭുവനേശ്വർ∙ വിവാഹശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ വേർപിരിഞ്ഞ ഭാര്യയെ തിരികെ കിട്ടണമെന്നാവശ്യപ്പെട്ടു കുടുംബ കോടതിയെ സമീപിച്ച യുവാവ് കോടതിക്കുള്ളിൽവച്ചു ഭാര്യയെ വെട്ടിക്കൊന്നു. ഒഡീഷയിലെ സംബാൽപുരിലാണു കൊടുംക്രൂരത അരങ്ങേറിയത്. സിന്ദുർപങ്ക് ഗ്രാമവാസിയായ രമേഷ് കുംഭാറാണ് ഭാര്യ സഞ്ജിത ചൗധരിയെ (18) വാളുകൊണ്ട് വെട്ടിക്കൊന്നത്. ഭാര്യാമാതാവ് ലളിത ചൗധരിയെയും ഇയാൾ ആക്രമിച്ചു. സഞ്ജിതയുടെ സഹോദരപുത്രിയായ രണ്ടര വയസ്സുകാരിക്കും പരുക്കുണ്ട്. സഞ്ജിതയുടെ പിതാവു മാത്രം ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടു.

ഒരു വർഷം മുൻപു സഞ്ജിതയും രമേഷും ഒളിച്ചോടി വിവാഹിതരായവരാണ്. ഏതാനും മാസം ഒരുമിച്ചു ജീവിച്ചെങ്കിലും ഭർത്താവിന്റെ പീഡനം സഹിക്കാൻ കഴിയാതെ സഞ്ജിത സ്വന്തം വീട്ടിലേക്കു മടങ്ങി. തുടർന്നാണു രമേഷ് കുടുംബ കോടതിയെ സമീപിച്ചത്. കേസിന്റെ തുടർനടപടികൾക്കായി കോടതിയിൽ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. കോടതിയിലുണ്ടായിരുന്നവർ ചേർന്ന് രമേഷിനെ കീഴ്പ്പെടുത്തി പൊലീസിനു കൈമാറി.